ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എംക്യു-9 ഡ്രോൺ വെടിവച്ചിടാൻ പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഈ ആഴ്ച ആദ്യം ഇറാൻ അവകാശപ്പെട്ടിരുന്നു. 16 ദശലക്ഷം ഡോളർ മുതൽ 30 ദശലക്ഷം ഡോളർ വരെ വിലവരുന്നതാണ് ഡ്രോൺ.
തദ്ദേശീയമായി വികസിപ്പിച്ച 'ആരാഷ് ഇ കമാൻഗീർ' എന്ന സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ വീഴ്ത്തിയതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പറയുന്നത്.
അവകാശവാദം ശരിയാണെങ്കിൽ, ഇറാന്റെ ഐതിഹാസിക കഥാപാത്രമായ 'ആരാഷ് ദി ആർച്ചർ' (അമ്പെയ്ത്തുകാരനായ ആരാഷ്) ന്റെ പേരിട്ടിരിക്കുന്ന ഈ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ യുദ്ധകാല ഉപയോഗമാണിത്.
പേർഷ്യൻ പുരാണത്തിലെ നായകനാണ് ആരാഷ് ഇ കമാൻഗീർ. ഇറാന്റെ പക്കൽ ശക്തമായ ആയുധങ്ങൾ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. രാജ്യത്തിന്റെ വ്യോമാതിർത്തിയും സമുദ്രാതിർത്തിയും സംരക്ഷിക്കുന്നതിനുള്ള ഒരു ഓപ്പറേഷനിടെയാണ് ഡ്രോൺ വെടിവച്ചിട്ടതെന്ന് ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. രഹസ്യ ശേഷികളുള്ള സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ വീഴ്ത്തിയതെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങൾ ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല.
എളുപ്പത്തിൽ കണ്ടെത്താനാകുന്ന വലിയ റഡാർ കേന്ദ്രങ്ങളെ ഇറാൻ ആശ്രയിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പകരമായി, ഡ്രോണുകൾക്കും വിമാനങ്ങൾക്കും ഭീഷണിയുയർത്താൻ സാധിക്കുന്ന വിലകുറഞ്ഞ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. മിസൈൽ രൂപകൽപ്പനയിൽ ഇറാൻ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്ന് ലണ്ടനിലെ കിങ്സ് കോളജ് സെക്യൂരിറ്റി സ്റ്റഡീസ് സീനിയർ ലക്ചററായ മാർക്ക് ഹിൽബോൺ അൽ ജസീറയോട് പറഞ്ഞു.
വിലകുറഞ്ഞ, ലളിതമായ സംവിധാനങ്ങൾക്ക് വളരെ സങ്കീർണമായ സംവിധാനങ്ങളെ അപകടത്തിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. താരതമ്യേന കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ഷാഹെദ് ഡ്രോണുകൾ ഇറാൻ നിരന്തരം ഉപയോഗിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. ദീർഘകാലം നീണ്ടുനിൽക്കുന്ന പോരാട്ടത്തിൽ ഇറാന് ഈ ആയുധങ്ങൾ സാമ്പത്തിക മേൽക്കൈ നൽകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിലകൂടിയ ആയുധങ്ങള്‍ നഷ്ടമാകുന്നത് യുഎസിന് തിരിച്ചടിയാണ്.
അരാഷ് ഇ കമാൻഗീർ ഒരു പുതിയ ആയുധമാകണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു. നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെ തദ്ദേശീയമായി പരിഷ്കരിച്ചതാകാം. നിലവിലുള്ള ആയുധങ്ങളെ ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കാം. പരമ്പരാഗത വ്യോമപ്രതിരോധ ശൃംഖലകളിൽനിന്ന് വ്യത്യസ്തമായി ഇത്തരം ചെറിയ സംവിധാനങ്ങളെ എളുപ്പത്തിൽ മാറ്റാനും ഒളിപ്പിക്കാനും വേഗത്തിൽ വിന്യസിക്കാനും സാധിക്കും. വിലയും സങ്കീർണതയും കുറവായതിനാൽ ഇവ വേഗം നിർമിക്കാനും തകരാറിലായാൽ മാറ്റിവയ്ക്കാനും എളുപ്പമാണെന്നും പ്രതിരോധ വിദഗ്ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.