വൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഇരയായി പ്രശസ്ത ഹോളിവുഡ് നടൻ ജോണി ഡെപ്പ്. 6,90,000 ഡോളർ (ഏതാണ്ട് 7 കോടി രൂപ)യാണ് അദ്ദേഹത്തിന് ഈ തട്ടിപ്പിലൂടെ നഷ്ടമായത്. രണ്ട് വർഷത്തോളം ഈ തട്ടിപ്പ് ആരുടേയും ശ്രദ്ധയിൽപ്പെടാതെ തുടർന്നുപോരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 27-കാരനെ ഹംഗേറിയൻ സായുധ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൻ്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
2024 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ വർഷം ആദ്യം എഫ്.ബി.ഐ.യുടെ ബുഡാപെസ്റ്റ് ഓഫീസിലേക്ക് ക്രമരഹിതമായ ചില പണം പിൻവലിക്കലുകളെക്കുറിച്ച് യു.എസ്. ബാങ്ക് സൂചന നൽകിയതിനെത്തുടർന്നാണ് കേസ് ആരംഭിച്ചത്. ഡെപ്പിന്റെ ക്രെഡിറ്റ് കാർഡിലൂടെ 308 അനധികൃത ഇടപാടുകൾ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഏകദേശം 5,36,534 പൗണ്ട് മൂല്യമുള്ള ഈ ഇടപാടുകൾ പ്രധാനമായും ഓൺലൈൻ പർച്ചേസുകൾക്കും ഹോട്ടലിൽ മുറിയെടുക്കുന്നതിനുമായാണ് ഉപയോഗിച്ചിരിക്കുന്നത്. അന്വേഷണത്തിനൊടുവിൽ ബുഡാപെസ്റ്റിലെ അങ്ക്യൽഫോൾഡ് ഏരിയയിലുള്ള ഒരു വാടക അപ്പാർട്ട്മെന്റിലേക്ക് പണമിടപാടുകൾ എത്തുന്നതായി അധികൃതർ കണ്ടെത്തി. തുടർന്ന് മെയ് 6-ന് അപ്പാർട്ട്മെന്റിന് പുറത്തുവെച്ച് 27 വയസ്സുകാരനായ ഒരു യുവാവിനെ ഹംഗേറിയൻ പോലീസ് അറസ്റ്റ് ചെയ്തു.
ഡെപ്പിന്റെ ക്രെഡിറ്റ് കാർഡിനുള്ള ഉയർന്ന പരിധി മുതലെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ ചെറിയ തുകകളുള്ള നിരവധി ഇടപാടുകളാണ് ഇയാൾ നടത്തിയത്. ഹംഗേറിയൻ ഫോൺ നമ്പർ, ഐ.പി അഡ്രസ്സുകൾ, ഇമെയിൽ അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. പ്രതി താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ലഹരിമരുന്ന് എന്ന് സംശയിക്കുന്ന വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിക്ക് ജോണി ഡെപ്പിന്റെ വിവരങ്ങൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. 'മോഡി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഡെപ്പ് ബുഡാപെസ്റ്റിൽ ദീർഘകാലം ചിലവഴിച്ചിരുന്നു. അവിടെ ഹംഗേറിയൻ സ്റ്റേറ്റ് ഓപ്പറ ഹൗസ് പോലുള്ള സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. അദ്ദേഹത്തിന്റെ സന്ദർശനവും ഈ തട്ടിപ്പും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ പോലീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല, അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഈ തട്ടിപ്പ് വാർത്തകൾക്ക് പുറമെ, ലോസ് ആഞ്ജലിസിലെ ഡെപ്പിന്റെ വീട്ടിൽ ഒരു സ്ത്രീ അതിക്രമിച്ചു കയറാൻ ശ്രമിച്ച സംഭവവും ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സ്ത്രീ ആവർത്തിച്ച് വീട്ടിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ചതായും, ഒരു സന്ദേശം നൽകാനായിരിക്കാം ഇതെന്നും അധികൃതർ പറഞ്ഞു. പോലീസ് എത്തുന്നതിന് മുമ്പ് അവർ സ്ഥലം വിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.