തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണം; 438 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

തിരുവനന്തപുരം: കംപ്ലീറ്റ് മേക്ക് ഓവറിന് ഒരുങ്ങി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ. നവീകരണത്തിന്റെ ഭാഗമായി യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരി‌ടുന്നുണ്ടെങ്കിലും 2 വർഷത്തിനുള്ളിൽ സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള 438 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു നടക്കുന്നത്. 


10 നിലകളുള്ള 2 ബ്ലോക്കുകളും 9 നിലകളുള്ള ഒരു ബ്ലോക്കും മൾട്ടിലവൽ പാർക്കിങ് സംവിധാനവുമാണു പദ്ധതിയുടെ ഭാഗമായി നിർമിക്കുക. ട്രാക്കിനും പ്ലാറ്റ്ഫോമുകൾക്കും മുകളിലായി നിർമിക്കുന്ന കോൺകോഴ്സുകളിൽ നിന്നാണു യാത്രക്കാർ പ്ലാറ്റ്ഫോമിലേക്കും സ്റ്റേഷന്റെ പുറത്തേക്കും പോവുക. ഫൂട്ട് ഓവർബ്രിജുകൾ വീതി കൂട്ടിയാണു കോൺകോഴ്സുകളാക്കി മാറ്റുന്നത്. വിമാനത്താവള മാതൃകയിൽ ഇതിൽ വിശ്രമമുറികളും ഫുഡ് കോർട്ടുകളുമുണ്ടാകും.


അടുത്ത 50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് കേന്ദ്രസർക്കാർ രാജ്യത്തെ 508 പ്രധാന റെയിൽവേ സ്റ്റേഷനുകൾ 24,470 കോടി രൂപ ചെലവിൽ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നത്. തിരുവനന്തപുരം സെൻട്രലിനു പുറമേ വർക്കല, കൊല്ലം, ചെങ്ങന്നൂർ,എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, തൃശൂർ, കോഴിക്കോട് എന്നിവയാണു പദ്ധതിയിലുള്ള കേരളത്തിലെ പ്രധാന സ്റ്റേഷനുകൾ.


യാത്രപോകുന്നവർക്കായി ഡിപ്പാർച്ചർ കോൺകോഴ്സ് (ഡിസിസി) യാത്ര പുറപ്പെടുന്നവർക്കുള്ള കോൺകോഴ്സാണിത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്കു മുകളിലായി അവയെ ബന്ധിപ്പിച്ചു നിർമിക്കുന്ന 3 കോൺകോഴ്സുകളിൽ ഏറെ വീതിയുള്ളതു മധ്യത്തിലുള്ള ഡിപ്പാർച്ചർ കോൺകോഴ്സിനാണ്. 36 മീറ്ററാണു വീതി. ഇവിടെ വിശ്രമ കേന്ദ്രങ്ങളും ഷോപ്പിങ് ഏരിയകളും ഫുഡ് കോർട്ടുകളും വരും. ട്രെയിൻ വരുമ്പോൾ ഇവിടെനിന്നു ലിഫ്റ്റുകളും എസ്കലേറ്ററും വഴി പ്ലാറ്റ്ഫോമിലേക്കു ഇറങ്ങാം.

വന്നിറങ്ങുന്നവർക്കായി അറൈവൽ കോൺകോഴ്സ് (എസിസി) തിരുവനന്തപുരം സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു പുറത്തേക്കിറങ്ങാനാണു അറൈവൽ കോൺകോഴ്സുകൾ ഉപയോഗിക്കുക. നാഗർകോവിൽ ഭാഗത്ത് നോർത്ത് ബ്ലോക്ക് രണ്ടിൽ നിന്നു അഞ്ചാം പ്ലാറ്റ്ഫോമിലേക്കും സ്റ്റേഷന്റെ കൊല്ലം ഭാഗത്ത് നോർത്ത് ബ്ലോക്ക് ഒന്നിൽ നിന്നു സൗത്ത് ബ്ലോക്കിലേക്കുമാണു രണ്ടറ്റത്തുമായി കോൺകോഴ്സുകൾ നിർമ്മിക്കുക. അഞ്ചാം പ്ലാറ്റ്ഫോമിൽ അവസാനിക്കുന്ന കോൺകോഴ്സുകളെ കണക്ടിങ് ബ്രിജ് വഴി സൗത്ത് ബ്ലോക്കിലേക്കു ബന്ധിപ്പിക്കും. നോർത്ത് ബ്ലോക്ക് ഒന്നിൽ അറൈവൽ , ഡിപ്പാർച്ചർ ഏരിയകളുണ്ടാകും. ഇപ്പോൾ സ്റ്റേഷനിലെ ഫ‌ൂട്ട് ഓവർ ബ്രിജുകളുടെ വീതി 5 മീറ്റർ വരെയാണ്. ഇവയ്ക്കു പകരം വരുന്ന കോൺകോഴ്സുകൾക്കു കൂടുതൽ വീതിയുണ്ട്. നാഗർകോവിൽ ഭാഗത്തെ കോൺകോഴ്സിനു 30 മീറ്റർ വീതിയും കൊല്ലം ഭാഗത്തെ കോൺകോഴ്സിനു 12 മീറ്റർ വീതിയുമാണ് ഉണ്ടാകുക. കോൺകോഴ്സിലേക്കു കയറാനും ഇറങ്ങാനും ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്റ്റെയർകെയ്സുകളും ഉണ്ടാകും.

നവീകരണം എവിടെ വരെ എത്തി? പൈതൃക കെട്ടിടം നിലനിർത്തിയാണു പദ്ധതി നടപ്പാക്കുന്നത്. ഈ കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമായി 10 നിലകളുള്ള 2 ബ്ലോക്കുകൾ വരും. ഇതിൽ സ്റ്റേഷന്റെ കൊല്ലം ഭാഗത്തു നിർമ്മിക്കുന്ന നോർത്ത് ബ്ലോക്ക് ഒന്നിന്റെ പൈലിങ് നടന്നു വരികയാണ്. നാഗർകോവിൽ ഭാഗത്തു നിർമിക്കുന്ന നോർത്ത് ബ്ലോക്ക് രണ്ടിന്റെ മൂന്നാംനിലയുടെ പണികൾ നടന്നുവരികയാണ്. സ്റ്റേഷന്റെ പവർ ഹൗസ് റോഡ് എൻട്രിയിൽ 9 നിലകളുള്ള സൗത്ത് ബ്ലോക്കും 4 നിലകളുള്ള മൾട്ടിലവൽ പാർക്കിങ് കേന്ദ്രവുമാണു നിർമിക്കുക. ഇതിന്റെ പൈലിങ് പൂർത്തിയായിട്ടുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചു ‌ട്രാക്കുകൾക്കു മുകളിലായി 3 കോൺകോഴ്സുകളാണു സ്റ്റേഷനിൽ വരിക. സ്റ്റേഷന്റെ രണ്ടറ്റത്തും മധ്യത്തിലുമായാണ് ഇവ നിർമിക്കുക. മധ്യഭാഗത്ത് ‌ ട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാർക്കുള്ള കോൺകോഴ്സാണ് ഉണ്ടാവുക. മറ്റ് രണ്ടു കോൺകോഴ്സുകളും പുറത്തേക്ക് ഇറങ്ങുന്ന യാത്രക്കാർക്കായി മാറ്റിവയ്ക്കും. സ്റ്റേഷനു മുന്നിലായി വലിയ സർക്കുലേറ്റിങ് ഏരിയയും വരും. ഇവിടെ ബസുകൾക്കും മറ്റു വാഹനങ്ങൾക്കു പ്രത്യേക ലെയ്നുകളുമുണ്ടാകും. പുതിയ കെട്ടിടങ്ങളിൽ ആദ്യ 3 നിലകളിൽ താഴത്തെ നിലയിലാണു ടിക്കറ്റ് കൗണ്ടറുകളുണ്ടാകുക. ടിക്കറ്റ് എടുത്തു മൂന്നാം നിലയിലെ കോൺകോഴ്സുകൾ വഴി പ്ലാറ്റ്ഫോമുകളിൽ എത്താം. ഒന്നാം പ്ലാറ്റ്ഫോമിൽ മാത്രം താഴത്തെ നിലയിൽനിന്നു നേരിട്ടു പ്രവേശിക്കാം. ഒന്നാമത്തെ നിലയിലായിരിക്കും റെയിൽവേ ഓഫിസുകൾ. താഴത്തെനിലയിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങളുണ്ടാകും. ബാക്കിയുള്ള നിലകൾ വാണിജ്യാവശങ്ങൾക്കു വിട്ടുനൽകും. ഹോട്ടലുകൾ, മൾട്ടിപ്ലക്സുകൾ, ഹൈപ്പർ മാർക്കറ്റുകൾ, എസി വെയ്റ്റിങ് ലോഞ്ചുകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്കാണു സാധ്യത.

കൂടുതൽ ലിഫ്റ്റുകൾ നവീകരണം പൂർത്തിയാക്കുമ്പോൾ സ്റ്റേഷനിൽ 46 ലിഫ്റ്റുകളും 17 എസ്കലേറ്ററുകളും ഉണ്ടാകും. സ്റ്റേഷനെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുമായി ബന്ധിപ്പിച്ചു 4 മീറ്റർ വീതിയുള്ള സ്കൈ വോക്കും ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന് കെഎസ്ആർടിസിയുടെ ക്ലിയറൻസ് ഇതുവരെ ലഭിച്ചിട്ടില്ല. തമ്പാനൂരിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഇത് സഹായിക്കും. പദ്ധതിയിലെ പോരായ്മകൾ യാത്രക്കാർക്ക് പുറത്തേക്ക് ഇറങ്ങാൻ 2,3,4,5 പ്ലാറ്റ്ഫോമുകളിൽ കോൺകോഴ്സുകളിലേക്കു കയറാൻ രണ്ടറ്റത്തുമായി ഓരോ എസ്കലേറ്റർ മാത്രമാണു ശുപാർശ ചെയ്തിരിക്കുന്നത്. ഇത് 2 വീതമെങ്കിലും വേണമെങ്കിലും പ്ലാറ്റ്ഫോമിന്റെ വീതി കുറവു മൂലം രൂപരേഖയിൽ ഇല്ല. ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യം പൂർണമായി തമ്പാനൂരിൽനിന്നു മാറ്റാതെ പ്ലാറ്റ്ഫോമുകളുടെ വീതി കൂട്ടാനോ എണ്ണം കൂട്ടാനോ കഴിയില്ല. അല്ലെങ്കിൽ വീതി കൂടിയ എസ്കലേറ്റർ സ്ഥാപിക്കാനുള്ള മറ്റെന്തെങ്കിലും വഴി കണ്ടെത്തണം. സ്റ്റേഷന്റെ മുൻഭാഗത്തു മൾട്ടിലവൽ പാർക്കിങ് ആദ്യ രൂപരേഖയിലുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ആവശ്യമായ പാർക്കിങ് സൗകര്യം ഒരുക്കിയില്ലെങ്കിൽ യാത്രക്കാർ ബുദ്ധിമുട്ടിലാകും. പൂർത്തീകരണം േവഗത്തിലാക്കും 2028ൽ തീരേണ്ട നവീകരണം വൈകാനാണു സാധ്യത. അനുമതികൾ ലഭിക്കാൻ വൈകുന്നതാണു പ്രധാന പ്രതിസന്ധി. പ്ലാനുകൾ അന്തിമമാക്കാൻ തന്നെ ഒരു വർഷം വേണ്ടി വന്നതിനാൽ ആ സമയനഷ്ടം പദ്ധതിയെ ബാധിച്ചിട്ടുണ്ട്. റെയിൽവേ നിർമാണ വിഭാഗവും പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റായ ഹൈദരാബാദ് ആസ്ഥാനമായ ആർവി അസോഷ്യേറ്റ്സും സമയബന്ധിതമായി പ്ലാനുകൾ അംഗീകരിക്കാത്തതാണു പ്രശ്നം സൃഷ്ടിക്കുന്നത്. ഒട്ടേറെ കെട്ടിടങ്ങൾ പൊളിക്കുകയും കേബിളുകൾ മാറ്റുകയും വേണം. ഇതിലും വലിയ കാലതാമസമാണു നേരിടുന്നത്. കെട്ടിട നിർമാണം യാത്രക്കാരെ കാര്യമായി ബാധിക്കില്ലെങ്കിലും കോൺകോഴ്സ് നിർമാണം യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കും. ഇതിന്റെ തൂണുകൾ പ്ലാറ്റ്ഫോമുകളിൽ വരുന്നതിനാൽ പൈലിങ്ങിനായി സ്റ്റേഷന്റെ മേൽക്കൂരകൾ നീക്കുകയും പല ഭാഗത്തും ബാരിക്കേഡ് ചെയ്യേണ്ടി വരും.

യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ കൂടുതൽ ട്രെയിനുകൾക്കു കൊച്ചുവേളി, കഴക്കൂട്ടം, പേട്ട സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കുകയാണു ചെയ്യേണ്ടത്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ നവീകരണം വേഗത്തിലാക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എംപി കഴിഞ്ഞ ദിവസം റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്ലാറ്റ്ഫോമുകളിലെ പണികൾക്കായി രാത്രിയിൽ കൂടുതൽ സമയം കണ്ടെത്തണമെന്നു നിർദേശിച്ചിട്ടുണ്ട്. സമാനമായ നടപടി തിരുവനന്തപുരത്തും ഉണ്ടായില്ലെങ്കിൽ പ്ലാറ്റ്ഫോമുകളിലെ പണികൾ നീണ്ടു പോകുകയും യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുകയും ചെയ്യും. തലസ്ഥാനത്ത് ഈ പ്രശ്നങ്ങളിൽ ഇടപെടാൻ ജനപ്രതിനിധികൾ ഇല്ലെന്നതും കാര്യങ്ങൾ വഷളാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !