ശാസ്താംകോട്ട (കൊല്ലം)∙ സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും സാധാരണ ജനങ്ങൾക്ക് മനസ്സിലാകണമെങ്കിൽ പരിഭാഷ നടത്തേണ്ട ഗതികേടാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനം.
ഇടതുപക്ഷത്തെ തിരുത്തൽ ശക്‌തിയാകേണ്ട പാർട്ടി നേതൃത്വം അധികാര സുഖത്തിൽ അഭിരമിച്ച് പൂർണ പരാജയമായി മാറിയെന്നും സിപിഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയിൽ വിമർശനം.
‘‘കുന്നത്തൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് ലൂയി പതിനാലാമനെ പോലെയാണ് ഇടപെട്ടത്. താഴേത്തട്ടിലുള്ള പ്രവർത്തകരോട് ജൂനിയർ പിണറായിയെ പോലെ പെരുമാറിയത് ദോഷകരമായി ബാധിച്ചു. സിപിഎമ്മിന്റെയും സിപിഐയുടെയും പ്രവർത്തകർ ആവർത്തിച്ച് പറഞ്ഞിട്ടും കോവൂർ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിച്ചത് ജനങ്ങളെ വെല്ലുവിളിക്കുന്നതു പോലെയായി.
ചാത്തന്നൂർ, ചിറയിൻകീഴ്, നാദാപുരം അടക്കമുള്ള ഉറച്ച സീറ്റുകൾ നഷ്ടമാക്കിയത് സ്ഥാനാർഥി നിർണയത്തിലെ പിഴവുകൊണ്ട് മാത്രമാണ്. സ്വന്തം കുടുംബാംഗങ്ങൾക്ക് സീറ്റ് തരപ്പെടുത്തുന്നതിൽ മാത്രമായിരുന്നു സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ശ്രദ്ധ. പാർട്ടി നേതൃത്വത്തിലെ സെക്രട്ടേറിയറ്റ് അടക്കമുള്ള ത്രിതല സംവിധാനം പരാജയമായി മാറി’’. അടിസ്ഥാന ജനത അകന്നു പോയതും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയതും തിരിച്ചറിയാൻ കഴിയാത്തത് സംഘടനാ സംവിധാനത്തിന്റെ തകരാറാണെന്നും അംഗങ്ങൾ തുറന്നടിച്ചു.
സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകരായ മന്ത്രിമാരെ ഭൃത്യന്മാരെ പോലെയാണ് മുഖ്യമന്ത്രി കണ്ടതെന്നും ധാർഷ്‌ട്യവും കമ്യൂണിസ്‌റ്റ് മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനവും തിരിച്ചടിയായെന്നും സെക്രട്ടറി സി.ജി.ഗോപുകൃഷ്‌ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി എം.എസ്.താര അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഭരണിക്കാവ് പി.ആർ.ഭവനിൽ മണ്ഡലം കമ്മിറ്റി ചേർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.