ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന് നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചു. മേയ് 3ന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പരീക്ഷ പൂർണമായി റദ്ദാക്കിയത്.
അക്കാദമിക് സെഷൻ വൈകാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് മാസത്തിലെ പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർഥികൾ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല. പഴയ അപേക്ഷകൾ തന്നെ പരിഗണിക്കും.
പുനഃപരീക്ഷയ്ക്കായി ഉദ്യോഗാർഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ല. നേരത്തെ അടച്ച ഫീസ് തിരിച്ചു നൽകും. എല്ലാ വിദ്യാർഥികൾക്കും പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുതിയ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിതരണം ചെയ്യും.
വിദ്യാർഥികൾ തിരഞ്ഞെടുത്ത പരീക്ഷാ നഗരങ്ങളിൽ മാറ്റമുണ്ടാകില്ലെങ്കിലും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി അനുവദിക്കാൻ സാധ്യതയുണ്ട്.
മേയ് 3ന് നടന്ന പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പരീക്ഷയ്ക്ക് മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങളിൽ ഭൂരിപക്ഷവും യഥാർഥ ചോദ്യപ്പേപ്പറുമായി സമാനതയുള്ളവയായിരുന്നു.
ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസ് നിലവിൽ സമഗ്രമായ അന്വേഷണത്തിനായി സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്. വിദ്യാർഥികൾ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും കൃത്യമായ വിവരങ്ങൾക്കായി എൻടിഎ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.