തിരുവനന്തപുരം: ഒന്നര വയസ്സായിരുന്നു അർഷിദിന് പ്രായം... അമ്മ അഖിലയുടെയും ഒപ്പം താമസിക്കുന്ന സുഹൃത്ത് അഷ്കറിന്റെയും ക്രൂര മർദനത്തിനിരയായി മരിച്ച അവന്റെ ശരീരത്തിലുണ്ടായിരുന്നത് 51 മുറിവുകൾ! ജനനേന്ദ്രിയത്തിലും മുറിവ്. ശരീരത്തിൽ നിറയെ പരുക്കേറ്റ് ഉണങ്ങിയ പാടുകൾ. കാൽപാദങ്ങളുടെ അടിവശത്ത് പൊള്ളിച്ച പാടുകൾ. കുറച്ചുദിവസം മുൻപ് കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞിരുന്നു.
കുട്ടിയെ ഉപദ്രവിക്കുന്നു എന്നു മനസ്സിലാക്കിയ അഖിലയുടെ അമ്മ റീന സംരക്ഷണ അവകാശം തേടി പൊലീസിൽ പരാതി നൽകി. പൊലീസ് മാതാപിതാക്കളോടൊപ്പമാണ് അവനെ വിട്ടത്. പിന്നാലെ, കൈ ഒടിഞ്ഞ അർഷിദിന്റെ ചിത്രം അഖില സ്റ്റാറ്റസ് ആക്കി. വീണ്ടും തുടർന്ന ക്രൂര മർദനത്തിൽ അവൻ ഈ ലോകത്തുനിന്ന് യാത്രയാക്കി. ‘കുട്ടിയെ അവർ റോഡിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ അവനെ ആരെങ്കിലും എടുത്തു വളർത്തിയേനേ’: റീനയുടെ വാക്കുകളിലുണ്ട് അനുഭവിച്ച ദുഃഖത്തിന്റെ തീവ്രത.
നെടുമങ്ങാട് കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിനു സമീപം ‘അർച്ചിത’ത്തിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു അഖിലയും സുഹൃത്ത് അഷ്കറും. അഖിലയുടെ അമ്മയോടൊപ്പമായിരുന്നു കുട്ടി. ഒരു മാസം മുൻപാണ് കുട്ടിയുമൊത്ത് അഖില അഷ്കറിനൊപ്പം താമസിച്ചു തുടങ്ങിയത്. 2 വർഷം മുൻപ്, അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. തുടർന്ന് അഖില, ഡ്രൈവറായ അഷ്കറിനൊപ്പം താമസം തുടങ്ങി. പിന്നീട് കുട്ടിയെയും ഒപ്പം കൂട്ടി.
കുട്ടിയെ മർദിക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് അഖിലയുടെ അമ്മ റീന പൊലീസിനെ സമീപിച്ചത്. എന്നാൽ കുട്ടിയുടെ നിയമപരമായ സംരക്ഷണാവകാശം അമ്മയ്ക്കാണെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. അഖിലയും അഷ്കറും മർദനം തുടർന്നതോടെയാണ് കുട്ടി മരിച്ചത്. ക്രൂരമർദനത്തെത്തുടർന്നാണ് മരണമെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു. അമ്മയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ അർഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും അഷ്കർ എത്തിച്ചത്. എസ്എടിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്കർ പൊലീസിനു മൊഴിനൽകിയത്. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ്.സുനിൽ കുമാർ ആരോപിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.