കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രണ്ടാംദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയൻ.
ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. രാവിലെ 8.40-ന്റെ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാനായാണ് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹം ഇനി തലസ്ഥാനത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് പ്രതീക്ഷ.
നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച രാത്രി തന്നെ പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. ചൊവ്വാഴ്ച നടത്താനിരുന്ന അവസാനത്തെ മന്ത്രിസഭാ യോഗവും ഉപേക്ഷിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് അദ്ദേഹം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്നത്.
ഭാര്യയും മകളും പേരമകനും അദ്ദേഹത്തോടൊപ്പമുണ്ട്. തിങ്കളാഴ്ച പിണറായിയിലെ വീട്ടിലിരുന്നാണ് പിണറായി വിജയൻ തിരഞ്ഞെടുപ്പ് ഫലം വീക്ഷിച്ചത്. പാർട്ടിയും മുന്നണിയും വൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ ധർമടം മണ്ഡലത്തിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായത് പിണറായി വിജയന്റെ വിജയത്തിന്റെയും തിളക്കം കുറച്ചിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതിനിടെ, കനത്ത തിരിച്ചടി കിട്ടിയതിന് പിന്നാലെ പിണറായി വിജയനെതിരെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും സാമൂഹികമാധ്യമങ്ങളിലടക്കം സിപിഎം അനുകൂല അക്കൗണ്ടുകളിൽനിന്ന് വൻ വിമർശനമുയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.