നടൻ ടിനി ടോമിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നടി അൻസിബ ഹസൻ. സംഘടനയിൽ നിന്ന് തനിക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് താൻ നേരിട്ട അനീതികൾ മാധ്യമങ്ങളോട് തുറന്നു പറയാൻ തയാറായതെന്ന് അൻസിബ ഹസ്സൻ പറയുന്നു.
തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനവും പക്ഷപാതപരമായ പെരുമാറ്റമാണെന്നും, ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും അൻസിബ മാധ്യമങ്ങളോട് വ്യക്തമാക്കി. വനിതാ സ്റ്റേഷനിലെ എസ്.ഐ രേഷ്മ പരാതിക്കാരിയുമായി ഒത്തുകളിച്ച് തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും, എസ്.ഐയുടെ മുന്നിൽ വച്ച് പരാതിക്കാരി തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥ മൗനം പാലിച്ചെന്നും അൻസിബ ആരോപിക്കുന്നു.
തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താൻ ഒപ്പിട്ട പേപ്പറിൽ എസ്.ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് രേഖകളിൽ തിരുത്തൽ വരുത്തിയതായും താരം വെളിപ്പെടുത്തി. ഭാവിയിൽ തന്റെ വായടപ്പിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് അവിടെ നടന്നതെന്നും അന്‍സിബ വെളിപ്പെടുത്തി. ടിനി ടോമിനെതിരെയുള്ള തന്റെ ആരോപണങ്ങൾ നടി നീന കുറുപ്പ് ശരിവച്ചിട്ടും, ‘ഒരാളല്ലേ ഇത് കേട്ടിട്ടുള്ളൂ’ എന്ന രീതിയിൽ വിഷയത്തെ നിസ്സാരവൽക്കരിക്കുന്ന സമീപനമാണ് സംഘടനയുടെ പ്രസിഡന്റിൽ നിന്നും ഉണ്ടായത്. ഈ പ്രശ്നങ്ങളെല്ലാം മുൻപ് തന്നെ അസോസിയേഷനെ അറിയിച്ചിട്ടും മൗനം പാലിച്ച ഭാരവാഹികൾ, ഇപ്പോൾ മാധ്യമ സമ്മർദ്ദം കാരണം മാത്രമാണ് ചർച്ചകൾക്ക് തയ്യാറാകുന്നത്. ഈ സാഹചര്യത്തിൽ സംഘടനയുമായി യാതൊരുവിധ ഒത്തുതീർപ്പുകൾക്കുമില്ലെന്നും നിയമപോരാട്ടവുമായി ഉറച്ചു മുന്നോട്ട് പോകുമെന്നും അൻസിബ പറഞ്ഞു.
‘‘ടിനി ടോമിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് എന്റെ തീരുമാനം. ‘അമ്മ’ സംഘടനയിൽ നിന്നോ ഈ കമ്മിറ്റിയിൽ നിന്നോ എനിക്ക് നീതി കിട്ടുമെന്ന് ഇപ്പോൾ ഒട്ടും പ്രതീക്ഷയില്ല. തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിൽ വച്ച് ഏതാണ്ട് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്. സങ്കടങ്ങൾ തുറന്നുപറയാൻ പറ്റുന്ന ഒരിടമായിരിക്കും എന്ന് കരുതിയാണ് ഞാൻ അങ്ങോട്ട് പോയത്, എന്നാൽ അവിടെ ചെന്നപ്പോഴേക്കും കടുത്ത മുൻവിധിയോടെയുള്ള പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. പരാതിക്കാരി അവിടുത്തെ എസ്.ഐയോടും മറ്റ് ജീവനക്കാരോടും വളരെ അടുത്ത സൗഹൃദത്തിലായിരുന്നു സംസാരിച്ചിരുന്നത്; അവരുടെ മകൾ എസ്.ഐയുടെ മേശയ്ക്കരികിലിരുന്ന് കളിക്കുക വരെയായിരുന്നു. വസ്തുതകൾ എന്താണെന്ന് കേൾക്കാൻ പോലും അവിടുത്തെ എസ്.ഐ രേഷ്മ തയാറായില്ല. ഇവരൊക്കെ പരീക്ഷ എഴുതിത്തന്നെയാണോ ഈ പദവിയിൽ എത്തിയത് എന്ന് എനിക്ക് സംശയം തോന്നിപ്പോയി.
ഒരുപക്ഷേ അവിടെ പുരുഷ ഉദ്യോഗസ്ഥർ ആയിരുന്നെങ്കിൽ എനിക്ക് ഇത്രയും വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു. എസ്.ഐയുടെ മുന്നിൽ വച്ചാണ് പരാതിക്കാരി എന്നെ കടുത്ത ഭാഷയിൽ തെറിവിളിച്ചതും ശപിച്ചതുമെല്ലാം, എന്നാൽ ഇതൊക്കെ കേട്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്ന ഒരു എസ്.ഐയെ ഞാൻ ജീവിതത്തിലോ സിനിമയിൽ പോലുമോ കണ്ടിട്ടില്ല.
ഈ സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് ഞാൻ പരാതി നൽകും. എന്നെക്കൊണ്ട് നിർബന്ധിച്ച് മാപ്പ് എഴുതി വാങ്ങിപ്പിച്ചതിന് ശേഷം, ഞാൻ ഒപ്പിട്ട പേപ്പറിൽ രണ്ട് വരികൾ കൂടി കൂട്ടിച്ചേർത്ത ആളാണ് ഈ എസ്.ഐ. ‘ഖേദം പ്രകടിപ്പിക്കുന്നു’ എന്ന് ഞാൻ എഴുതി ഒപ്പിട്ടതിന് ശേഷമാണ് അവർ സ്വന്തം ഇഷ്ടപ്രകാരം അതിൽ തിരുത്തൽ വരുത്തിയത്. ആ പേപ്പർ ഫോട്ടോ എടുക്കാൻ പരാതിക്കാരിക്ക് അനുവാദം നൽകിയപ്പോൾ, എനിക്ക് ആ അനുവാദം നിഷേധിച്ചു. ‘ഇനി നിങ്ങളുടെ കുടുംബം അൻസിബ തകർക്കില്ല’ എന്ന് കൂടെ എഴുതട്ടേ എന്ന് ചോദിച്ച് അവർ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. എനിക്ക് വലിയ ഭയം തോന്നി, കാരണം ഭാവിയിൽ എന്റെ വായ അടപ്പിക്കാൻ വേണ്ടി അവർ ഇതിൽ ഇനിയും എന്തൊക്കെ എഴുതിച്ചേർക്കും എന്ന് അറിയില്ലല്ലോ. ടിനി ടോമിനെതിരെയുള്ള ആരോപണങ്ങൾ നീന കുറുപ്പ് ശരിവെച്ചിട്ടും, 'ഒരാളല്ലേ ഇത് കേട്ടിട്ടുള്ളൂ' എന്ന നിലപാടാണ് സംഘടനയുടെ പ്രസിഡന്റ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലും നിയമപരമായി മുന്നോട്ട് പോകും. അമ്മ സംഘടനയിലെ ചിലരൊക്കെ ഇപ്പോൾ എന്നെ വിളിക്കുന്നുണ്ട്, എന്നാൽ എനിക്കിപ്പോൾ സംസാരിക്കാൻ താല്പര്യമില്ല. കാരണം ഈ പ്രശ്നങ്ങളെല്ലാം ഞാൻ നേരത്തെ തന്നെ അസോസിയേഷനെ അറിയിച്ചതാണ്. ഭാരവാഹികൾക്കെല്ലാം കാര്യങ്ങൾ കൃത്യമായി അറിയാമായിരുന്നിട്ടും അന്ന് ഇടപെടാതിരുന്നവർ, ഇപ്പോൾ മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് എന്നെ കേൾക്കാൻ തയ്യാറാകുന്നത്. ഈ വിഷയത്തിൽ യാതൊരുവിധ ഒത്തുതീർപ്പിനും വേണ്ടിയല്ല അവർ എന്നെ വിളിച്ചിട്ടുള്ളത്.’’ അൻസിബയുടെ വാക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.