നടുവണ്ണൂർ: ജില്ലയിലെ ഭൂ– ഭവനരഹിത കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം എങ്ങും എത്താതെ തുരുമ്പെടുക്കുന്നു. മുൻ സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ നടുവണ്ണൂരിലെ മന്ദങ്കാവിൽ നിർമിക്കാൻ ലക്ഷ്യമിട്ട ഫ്ലാറ്റ് സമുച്ചയമാണു പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്.
നടുവണ്ണൂർ പഞ്ചായത്തിൽ പറമ്പിൻകാട് പ്രദേശത്ത് കോക്കനട്ട് കോംപ്ലക്സ് സമീപത്തെ 1.97 റവന്യു ഭൂമിയാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനു വിട്ടുനൽകിയത്.
2020 സെപ്റ്റംബറിൽ ഇതിന്റെ തറക്കല്ലിടൽ കർമം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴിയായിരുന്നു നിർവഹിച്ചത്.
2021 മാർച്ചിൽ നിർമാണ പ്രവൃത്തി ആരംഭിച്ചു. അഞ്ചു വർഷക്കാലം പിന്നീട് തുടർപ്രവൃത്തി നടന്നിട്ടില്ല. പുതിയ സർക്കാരിൽ പ്രതീക്ഷ അർപ്പിക്കുകയാണ് അപേക്ഷ നൽകിയ ഗുണഭോക്താക്കൾ. നിർദിഷ്ട സ്ഥലത്ത് മണ്ണെടുത്ത് ഫൗണ്ടേഷൻ ഭാഗികമായി നടത്തി എന്നല്ലാതെ പിന്നീട് തുടർ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. പില്ലറിനു നാട്ടിയ കമ്പികൾ മഴയും വെയിലുമേറ്റു തുരുമ്പെടുക്കുകയാണ്.
നിർമാണ ആവശ്യത്തിന് തൊട്ടടുത്ത വളപ്പിൽ ഇറക്കിയ കമ്പിയും തുരുമ്പെടുത്തു നശിച്ചു. 72 കുടുംബങ്ങൾക്ക് താമസിക്കുന്നതിനായി 2 ബ്ലോക്കുകളിലായി നാലു നില കെട്ടിടം നിർമിക്കുന്നതിനാണ് എസ്റ്റിമേറ്റ്. ഓരോ ബ്ലോക്കിലും 36 വീടുകൾ വീതമാണുള്ളത്. പുട്ടിങ് നടത്തി പെഡസ്ട്രിയൻ പണി ഭാഗികമായി നടത്തിയിട്ടുണ്ട്. 99 പെഡസ്ട്രിയനാണ് ആകെ വേണ്ടത്. ഇതിൽ 90 എണ്ണം ചെയ്തിട്ടുണ്ട്. 9 എണ്ണത്തിന് കമ്പി നാട്ടിയിട്ടുണ്ട്.
എൽജിഎസ്എഫ് (ലൈറ്റ് സ്റ്റീൽ ഫ്രെയിം) സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു കെട്ടിട നിർമാണം. ഹൈദരാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമിയാണ് നിർമാണ ചുമതല ഏറ്റെടുത്തിരുന്നത്. എന്നാൽ എസ്റ്റിമേറ്റ് തുക പര്യാപ്തമല്ലെന്നു പറഞ്ഞ് അവർ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 8,56,96,381 രൂപയാണ് എസ്റ്റിമേറ്റ് തുക. സംസ്ഥാന ലൈഫ് മിഷനാണ് ഇതിന്റെ നിർവഹണ ചുമതല നൽകിയിരുന്നത്. യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം കരാറുകാരുമായും സാങ്കേതിക വിഭാഗത്തിന്റെയും നിർവഹണ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ച് ആവശ്യമായ നടപടിക്ക് ശ്രമിക്കുമെന്ന് നിയുക്ത എംഎൽഎ വി.ടി.സൂരജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.