തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചെങ്കിലും പദ്ധതിക്കു ചുക്കാൻ പിടിച്ച കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ– കെ റെയിൽ) തുടർന്നേക്കും. നിലവിൽ 5540 കോടി രൂപയുടെ പദ്ധതികൾ കെ റെയിലിനുണ്ട്.
ഒന്നിലധികം റെയിൽവേ പദ്ധതികൾ ഒരേസമയം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ കേന്ദ്രസർക്കാരാണു കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഓഹരിപങ്കാളിത്തമുള്ള സംയുക്ത സംരംഭ കമ്പനികൾക്കു തുടക്കമിട്ടത്. റെയിൽ രംഗത്തു കനത്ത അവഗണന നേരിടുന്ന കേരളത്തിനു പിടിവള്ളിയാകുമെന്ന പ്രതീക്ഷയിലാണു കമ്പനി രൂപീകരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ പ്രാഥമിക നടപടികൾ സ്വീകരിച്ചത്.
റെയിൽവേക്കു 49 ശതമാനവും കേരളത്തിന് 51 ശതമാനവും ഓഹരിപങ്കാളിത്തമുള്ള കമ്പനി 100 കോടി മൂലധന നിക്ഷേപത്തോടെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു പ്രവർത്തനം ആരംഭിച്ചത്. കമ്പനിവഴി നടപ്പാക്കാൻ യുഡിഎഫ് തിരഞ്ഞെടുത്ത പദ്ധതികൾ എൽഡിഎഫ് ആദ്യംതന്നെ വെട്ടി. തിരുവനന്തപുരം–ചെങ്ങന്നൂർ സബേർബൻ റെയിൽവേ, അങ്കമാലി–എരുമേലി ശബരി പാത, നിലമ്പൂർ–നഞ്ചൻകോട് പാത, ഗുരുവായൂർ–തിരുനാവായ പാത, കൊച്ചി–മധുര പാത, തലശ്ശേരി–മൈസൂരു പാത എന്നിവയാണു യുഡിഎഫ് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.
സബേർബൻ റെയിൽവേക്കു പ്രത്യേക ഇരട്ടപ്പാത വേണമെന്ന നിബന്ധന മൂലവും കൊച്ചി–മധുര പാത പരിസ്ഥിതിപ്രശ്നങ്ങളാലും പിന്നീട് ഉപേക്ഷിച്ചു. എൽഡിഎഫ് അധികാരത്തിൽ വന്നതോടെ, ചെലവു പങ്കിടാനാകില്ലെന്നു കാണിച്ചു ശബരിപാതയും ഗുരുവായൂർ – തിരുനാവായ പാതയും സംയുക്ത പദ്ധതികളിൽനിന്ന് ഒഴിവാക്കി. പകരം തിരുവനന്തപുരം–കാസർകോട് സിൽവർലൈൻ ഒന്നാമത്തെ പദ്ധതിയായി ഉൾപ്പെടുത്തി. തലശ്ശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് പദ്ധതികൾ രണ്ടും മൂന്നും പദ്ധതികളായി ഉൾപ്പെടുത്തിയെങ്കിലും കർണാടക സർവേക്ക് അനുമതി നൽകാതെവന്നതോടെ മുഴുവൻ ശ്രദ്ധ സിൽവർലൈനിലായി.
8 സംസ്ഥാനങ്ങളാണ് റെയിൽവേയുമായി ചേർന്നു കമ്പനികളുണ്ടാക്കിയത്. കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിലൂടെ രൂപീകരിച്ച കമ്പനികളായതിനാൽ കേന്ദ്ര തീരുമാനമില്ലാതെ ഇവ പിരിച്ചുവിടാനാകില്ല. കേരളത്തിന് ആവശ്യമില്ലെന്നും കാണിച്ചു കേന്ദ്രത്തിനു കത്തെഴുതാം.
66 മേൽപാലങ്ങൾ അടക്കം പദ്ധതികൾ
സംസ്ഥാനത്തെ 66 റെയിൽവേ മേൽപാലങ്ങളുടെ നിർമാണച്ചുമതല കെ റെയിലിനാണ്. തിരുവനന്തപുരം, വർക്കല സ്റ്റേഷൻ നവീകരണപദ്ധതി, എറണാകുളം–വള്ളത്തോൾ നഗർ ഓട്ടമാറ്റിക് സിഗ്‌നലിങ് ജോലി, ഇതേ പാതയിൽ ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനം ഏർപ്പെടുത്തൽ എന്നിവയുടെ കരാറുകളും കമ്പനിക്കുണ്ട്. കിഫ്ബി ഫ്ലൈഓവറുകൾ, സ്മാർട് സിറ്റി, കെഎസ്ആർടിസി ഇ ടിക്കറ്റിങ്, കൊച്ചി മെട്രോ രണ്ടാംഘട്ട ഡിപിആർ എന്നിവയുടെ കൺസൽറ്റന്റ് കരാറുകളുമുണ്ട്. കമ്പനി ലാഭത്തിലാണെന്ന് അധികൃതർ പറയുന്നു.
സംസ്ഥാന സർക്കാർ അങ്കമാലി–എരുമേലി ശബരി പാതയുടെ പകുതി ചെലവു വഹിക്കാമെന്നു റെയിൽവേയെ അറിയിച്ചതിനൊപ്പം നടത്തിപ്പുചുമതല കെ റെയിലിനെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുകൂല നിലപാടല്ല റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.