സാസ്കാറ്റൂൺ: സാസ്കാറ്റൂണിൽ പ്രസവസംബന്ധമായ സങ്കീർണ്ണതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുപത്തിനാലുകാരിയായ തദ്ദേശീയ യുവതി പ്രസവമുറിയിൽ മരിച്ച സംഭവത്തിൽ ആരോഗ്യരംഗത്തെ വംശീയതയ്ക്കെതിരെയും ചികിത്സാപ്പിഴവിനെതിരെയും കടുത്ത പ്രതിഷേധവുമായി കുടുംബം രംഗത്ത്.
ജാലി സതർലാൻഡ് വീനി എന്ന യുവതിയാണ് ജിം പാറ്റിസൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. പ്രസവവേദനയും കടുത്ത ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ഗർഭകാലത്തുണ്ടാകുന്ന രക്തസമ്മർദ്ദ രോഗമായ ‘പ്രീ-എക്ലാംപ്സിയ’ (pre-eclampsia) സ്ഥിരീകരിച്ചിരുന്നു.
എന്നാൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഏതാണ്ട് 14 മണിക്കൂറോളം ഇവരെ ഒരു നിരീക്ഷണ മുറിയിൽ മാത്രമാണ് കിടത്തിയതെന്നും, പ്രസവമുറിയിലേക്ക് മാറ്റി രണ്ട് മണിക്കൂറിനുള്ളിൽ യുവതി മരണപ്പെടുകയുമായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.
യുവതിയുടെ മരണത്തിന് കാരണം ആരോഗ്യരംഗത്തെ വ്യവസ്ഥാപിതമായ വംശീയ വിവേചനമാണെന്ന് കുടുംബം ആരോപിക്കുന്നു. അവൾ ഒരു തദ്ദേശീയ (Indigenous) വംശജ അല്ലാത്ത പക്ഷം മികച്ച ചികിത്സ ലഭിക്കുമായിരുന്നുവെന്നും, തദ്ദേശീയരായ സ്ത്രീകൾക്ക് കാനഡയിലെ ആരോഗ്യമേഖലയിൽ ഇപ്പോഴും കടുത്ത വിവേചനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും കുടുംബത്തിന്റെ വക്താവ് ജെയ് കാമറൂൺ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. മരണപ്പെട്ട ജാലി സതർലാൻഡ് ഫസ്റ്റ് നേഷൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡിജീനസ് സോഷ്യൽ വർക്കിൽ ബിരുദം പൂർത്തിയാക്കിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന കോൺവൊക്കേഷൻ ചടങ്ങിൽ കുടുംബം അവൾക്ക് പകരമായി ഈ ബിരുദം ഏറ്റുവാങ്ങും.

ജാലിയുടെ പെൺകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞ് ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്. ഈ ദാരുണമായ സംഭവം ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും, സുതാര്യവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ തങ്ങൾക്ക് നീതി ലഭിക്കണമെന്നും ജാലിയുടെ പങ്കാളിയായ ബ്ലെയ്ൻ മോറിൻ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ സാസ്കാറ്റൂൺ ഹെൽത്ത് അതോറിറ്റി ഖേദം പ്രകടിപ്പിച്ചു. പ്രസവസമയത്തുണ്ടാകുന്ന ഇത്തരം മരണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ രോഗിയുടെ സ്വകാര്യതയെ മാനിച്ച് മറ്റ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.