ബെംഗളൂരു: വിധാന്‍ സൗദയിൽ നടന്ന യോഗത്തിൽ ഡി.കെ.ശിവകുമാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത് കോൺഗ്രസ്. ജൂൺ 3ന് അദ്ദേഹം കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് നേതാവ് ജി.സി. ചന്ദ്രശേഖറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സിഎൽപി സെക്രട്ടറി അലപ്രഭു പാട്ടിൽ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ പങ്കെടുത്തു. സിദ്ധരാമയ്യയാണ് യോഗത്തിൽ ഡി.കെ.ശിവകുമാറിന്റെ പേര് നിർദേശിച്ചത്. മന്ത്രി ജി.പരമേശ്വരയ്യ അതിനെ പിന്താങ്ങി. പിന്നാലെ മറ്റംഗങ്ങൾ ഏകകണ്ഠേനെ ശിവകുമാറിനെ നേതാവായി തിരഞ്ഞെടുത്തു. യോഗത്തിലെ തീരുമാനങ്ങൾ ഉടൻ തന്നെ ഹൈക്കമാൻഡിനെ അറിയിക്കും. മുഖ്യമന്ത്രി പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തും.
വെള്ളിയാഴ്ച ഗവർണർ താവർചന്ദ് ഗെഗ്‌ലോട്ട് സിദ്ധരാമയ്യയുടെ രാജി സ്വീകരിക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. കുറച്ച് മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ഡൽഹിയിൽവച്ച് സിദ്ധരാമയ്യയും ശിവകുമാറും കോൺഗ്രസ് നേതൃത്വവുമായി പുതിയ മന്ത്രിസഭയുടെയും അധികാര കൈമാറ്റത്തിന്റെയും ക്രമീകരണങ്ങളെക്കുറിച്ചു ചർച്ച നടത്തിയിരുന്നു. മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നവർ ഡൽഹിയിൽ സജീവമായി തമ്പടിക്കുന്നുണ്ട്. പിരിച്ചുവിട്ട മന്ത്രിസഭയിലെ ചില മന്ത്രിമാർ പുതിയ മന്ത്രിസഭയിൽ സ്ഥാനം നിലനിർത്താൻ ശ്രമിക്കുമ്പോൾ, ഇത്തവണ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന എംഎൽഎമാരും ദേശീയ തലസ്ഥാനത്തെത്തിയിട്ടുണ്ട്.
പഴയവരും പുതിയവരും ചേർന്ന മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്നും സൂചനയുണ്ട്. ജാതി സമവാക്യങ്ങൾ, പ്രദേശങ്ങൾ, സിദ്ധരാമയ്യയുടെ വിശ്വസ്തർ തുടങ്ങിയവ കണക്കിലെടുത്തു പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് സന്തുലിതാവസ്ഥ കൈവരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും സിദ്ധരാമയ്യ മന്ത്രിസഭയിലെ പല മന്ത്രിമാരും നിലനിർത്തപ്പെടില്ലെന്നും അഭ്യൂഹങ്ങളുണ്ട്. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
നിലവിൽ ആ സ്ഥാനം ശിവകുമാറാണ് വഹിക്കുന്നത്. മുതിർന്ന എംഎൽഎയും മുൻ മന്ത്രിയുമായ സതീഷ് ജാർക്കിഹോളിയുടെ പേരാണ് ആ സ്ഥാനത്തേക്ക് മുൻപിൽ നിൽക്കുന്നത്. വെള്ളിയാഴ്ച ഡൽഹിയിലേക്ക് പിതാവിനൊപ്പം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ പോയ സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്രയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ചും അഭ്യൂഹങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.