രാജകുമാരി: പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങളും വീടുകളും പൊളിക്കുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പൂപ്പാറ ടൗണിന് സമീപം പുറമ്പോക്ക് ഭൂമിയിൽ നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം 29 വീടുകളാണ് 2024 ഫെബ്രുവരിയിൽ റവന്യു വകുപ്പ് ഏറ്റെടുത്തത്.
ഈ വീടുകളിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകുന്നതിന് പല തവണ സമയം അനുവദിച്ചിരുന്നു. എന്നാൽ താമസക്കാർ സ്വമേധയാ ഒഴിഞ്ഞു പോകാത്തതിനാലാണ് റവന്യു, പഞ്ചായത്ത് അധികൃതർ തുടർ നടപടികളിലേക്ക് കടന്നത്. അതേസമയം, വീടുകൾ ഒഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഈ വീടുകളിലെ താമസക്കാർ പൂപ്പാറയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
ഒഴിപ്പിക്കൽ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട പോകുന്ന സാഹചര്യത്തിലാണ് പൂപ്പാറ ടൗണിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സമരം തുടങ്ങിയത്.
ഈ വീടുകളിൽ താമസിക്കുന്ന പത്തോളം കുടുംബങ്ങളാെഴികെയുള്ളവർക്ക് കൃഷി സ്ഥലം, വീട് തുടങ്ങിയവ ഉണ്ടെന്നാണ് പൂപ്പാറ വില്ലേജ് ഓഫിസർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിലുള്ളത്.
ഇത് കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നത്. ഇതിനു മുന്നോടിയായി ഇൗ വീടുകളിലെ വൈദ്യുത കണക്‌ഷൻ വിഛേദിക്കാനെത്തിയ കെഎസ്ഇബി,
റവന്യു ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞിരുന്നു. കുടിയാെഴിപ്പിക്കപ്പെടുന്ന ഭൂരഹിതരായ കുടുംബങ്ങളുടെ പുനരധിവാസം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശാന്തൻപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം വിളിച്ചു ചേർത്തു.
ജനപ്രതിനിധികൾ, പാെതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരും സർക്കാർ ഏറ്റെടുത്ത വീടുകളിലെ കുടുംബാംഗങ്ങളും പങ്കെടുത്തു. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് അനുവദിക്കുന്നത് വരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ താൽക്കാലിക താമസ സൗകര്യമേർപ്പെടുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും ഒഴിപ്പിക്കൽ നടപടി നേരിടുന്നവർ യോഗം ബഹിഷ്കരിച്ചു. അതിന് ശേഷമാണ് ഇവർ പൂപ്പാറയിൽ നിരാഹാര സമരം തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.