ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി രാജ്യ സുരക്ഷയ്ക്കു ഭീഷണിയെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ദേശവിരുദ്ധ ശക്തികൾ ഇതിനു പിന്നിലുണ്ട്. സിജെപി സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ദേശവിരുദ്ധമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇത് ദേശ സുരക്ഷയെ അപകടത്തിലാക്കുന്ന സ്ഥിതിയുണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഐടി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരമാണ് അക്കൗണ്ട് വിലക്കാനുള്ള നടപടി കേന്ദ്രം തുടങ്ങിയത്. പിന്നാലെയാണ് അക്കൗണ്ട് തടഞ്ഞത്. കോക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ടും വിലക്കിയേക്കും.ബോസ്റ്റൺ സർവകലാശാലയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയും മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ സ്ട്രറ്റീജിസ്റ്റുമായിരുന്ന 30കാരൻ അഭിജീത് ദിപ്കെ മെയ് 16-നാണ് ഈ ഓൺലൈൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.
തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും "സമൂഹത്തിലെ പ്രാണികളോടും പാറ്റകളോടും" ഉപമിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയതായി പറയപ്പെടുന്ന ചില കോടതി പരാമർശങ്ങൾക്കെതിരെയുള്ള ഡിജിറ്റൽ പ്രതിഷേധമായാണ് ഈ കൂട്ടായ്മ ജന്മമെടുത്തത്. യുവജനങ്ങൾക്കിടയിൽ അതിവേഗം ജനപ്രീതി നേടുകയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്ത രാഷ്ട്രീയ കൂട്ടായ്മയായി ഇതു മാറി.
കോക്രോച്ച് ജനത പാർട്ടിയുടെ നേരത്തെയുള്ള എക്സ് അക്കൗണ്ട് വിലക്കിയതിനു പിന്നാലെ തുടങ്ങിയ പുതിയ അക്കൗണ്ടും അതിനിടെ തരംഗമായി. 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ തുടങ്ങിയ പുതിയ അക്കൗണ്ടിൽ ഇതുവരെ അര ലക്ഷത്തിലേറേ ആളുകൾ ആണ് പിന്തുടരുന്നത്. പുതിയ അക്കൗണ്ട് ആരംഭിച്ചു മണിക്കൂറുകൾ മാത്രം കഴിയുമ്പോഴാണ് ഇത്രയും അധികം പിന്തുണ ലഭിച്ചിരിക്കുന്നത്
ഇൻസ്റ്റാഗ്രാമിലും കോക്രോച്ച് ജനത പാർട്ടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെറും അഞ്ച് ദിവസം പിന്നിടുമ്പോൾ ഇൻസ്റ്റാഗ്രാമിൽ 1.6 കോടി ഫോളോവേഴ്‌സ് ആണ് അക്കൗണ്ടിനുള്ളത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ബിജെപി (89 ലക്ഷം), കോൺഗ്രസ് (13.3 കോടി) എന്നിവരുടെ ഒഫീഷ്യൽ അക്കൗണ്ടുകളേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് ഇപ്പോൾ ഈ പുതിയ കൂട്ടായ്മയ്ക്കുണ്ട്.
പുതിയ അക്കൗണ്ട് തരംഗമായതിന് പിന്നാലെ ബിജെപിയുടെ ചിഹ്നമായ താമര തിന്നുന്ന പാറ്റയുടെ പടം വെച്ച് സോഷ്യൽ മീഡിയയിൽ കോക്രോച്ച് ജനത പാർട്ടി ഒരു പോസ്റ്റും പങ്കു വെച്ചിട്ടുണ്ട്. ബിജെപിയുടെയും, കോക്രോച്ച് ജനത പാർട്ടിയുടെയും വളർച്ചയെ പറ്റിയാണ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം, നീറ്റ് യുജി പരീക്ഷാ വിവാദവും പേപ്പർ ചോർച്ചയും മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും കോക്രോച്ച് ജനത പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, 'കോക്രോച്ച് ജനത പാർട്ടി'യുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരുന്നു. നിയമപരമായ ആവശ്യത്തെത്തുടർന്നാണ് ഇന്ത്യയിലുള്ള ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ട് ലഭ്യമാകാത്ത രീതിയിൽ കൺട്രി-ലോക്ക് ചെയ്തതെന്ന് എക്സ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. എന്നാൽ ഈ നീക്കത്തിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നും, തങ്ങളുടെ ശക്തമായ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയന്ന് ഓൺലൈൻ ശബ്ദങ്ങളെ അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും കൂട്ടായ്മയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു രംഗത്ത് എത്തിയിരുന്നു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.