കോട്ടയം;സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സിനിമാ-മാധ്യമ പ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു.
അപരിചിതമായ നമ്പറുകളിൽ നിന്ന് ആദ്യം സന്ദേശങ്ങൾ അയക്കുകയും പിന്നീട് വീഡിയോ കോളുകൾ വഴി അശ്ലീല പ്രദർശനം നടത്തി സ്ക്രീൻ റെക്കോർഡ് ചെയ്ത് ബ്ലാക്ക്‌മെയിൽ ചെയ്യുന്ന ‘ഹണി ട്രാപ്’ രീതിയാണ് ഇപ്പോൾ വർദ്ധിച്ചുവരുന്നത്.കഴിഞ്ഞ ദിവസം ഒരാൾ പങ്കുവച്ച അനുഭവം ഈ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. പരിചയമില്ലാത്ത നമ്പറിൽ നിന്ന് സന്ദേശങ്ങൾ അയച്ച ശേഷം തുടർച്ചയായി വീഡിയോ കോൾ വരികയായിരുന്നു. കോൾ സ്വീകരിച്ചപ്പോൾ മറുഭാഗത്ത് അശ്ലീല പ്രദർശനം നടത്തുന്ന യുവതിയെയാണ് കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ കോൾ വിച്ഛേദിച്ചെങ്കിലും, ഇത്തരം കോളുകൾ റെക്കോർഡ് ചെയ്ത് പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് തട്ടിപ്പുകാരുടെ പതിവ് രീതി.
സിനിമയോ മറ്റ് ഗ്ലാമർ മേഖലകളോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുടെ നമ്പറുകൾ ശേഖരിച്ചാണ് പ്രധാനമായും കെണിയൊരുക്കുന്നത്. ഇരകളുടെ മുഖം സ്ക്രീനിൽ തെളിയുന്ന രീതിയിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത ശേഷം, പണം നൽകിയില്ലെങ്കിൽ വീഡിയോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിൽ നിരവധി പേരാണ് മാനഹാനി ഭയന്ന് ലക്ഷക്കണക്കിന് രൂപ തട്ടിപ്പുകാർക്ക് നൽകുന്നത്.
അപരിചിതരിൽ നിന്ന് വരുന്ന വീഡിയോ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുക എന്നതാണ് പ്രധാന സുരക്ഷാ മാർഗ്ഗമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ കോൾ എടുക്കേണ്ടി വന്നാൽ മുൻഭാഗത്തെ ക്യാമറ വിരൽ കൊണ്ട് മറച്ചുപിടിക്കുന്നത് മുഖം റെക്കോർഡ് ചെയ്യപ്പെടാതിരിക്കാൻ സഹായിക്കും. കൂടാതെ, സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഫോൺ നമ്പറും വ്യക്തിഗത വിവരങ്ങളും പരസ്യപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം.
കെണിയിൽ പെട്ടുപോകുന്നവർ പരിഭ്രാന്തരായി പണം നൽകരുതെന്നും ഉടൻ തന്നെ പോലീസിൽ പരാതിപ്പെടണമെന്നും സൈബർ സെൽ അറിയിച്ചു. സൈബർ ക്രൈം പോർട്ടൽ (www.cybercrime.gov.in) വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇത്തരം ചതിക്കുഴികളെക്കുറിച്ച് വിവരങ്ങൾ കൈമാറാവുന്നതാണ്. സൈബർ ലോകത്തെ സുരക്ഷയ്ക്കായി ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് നിർദ്ദേശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.