കോട്ടയം: ഈരാറ്റുപേട്ടയിലുണ്ടായ വാഹന അപകടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ.
വാഹനാപകടത്തെ സാമുദായികവൽക്കരിക്കാനുള്ള ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയി ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ
സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് ഇടറോഡിലേക്ക് തിരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പുറകിൽ വരികയായിരുന്ന ഇന്നോവ കാറിന് സഡൻ ബ്രേക്ക് ഇടേണ്ടി വരികയും, മറ്റൊരു ഗുഡ്‌സ് വാഹനം കാറിന് പിന്നിൽ ഇടിക്കുകയും ചെയ്തു. പരാതിക്കാരന്റെ ഭാര്യയായിരുന്നു ആ സമയം കാർ ഓടിച്ചിരുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചത് തെറ്റാണെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും ചെയർമാൻ പറഞ്ഞു. ഈ സംഭവത്തിൽ പോലീസ് ഇതിനോടകം തന്നെ കേസെടുക്കുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെത്തുടർന്ന് പരാതിക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ വിഷയം സാമുദായികവൽക്കരിക്കുന്ന രീതിയിലുള്ളതാണെന്നും ഇത് ഈരാറ്റുപേട്ട എന്ന നാടിനെ അധിക്ഷേപിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാനാജാതി മതസ്ഥർ സൗഹാർദ്ദത്തോടെ കഴിയുന്ന ഈരാറ്റുപേട്ടയുടെ സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ല. ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ നാട് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭാ ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പാർലമെന്ററി പാർട്ടി നേതാക്കളായ സി.പി. ബാസിത്, സുബൈർ വെള്ളാപ്പള്ളി, സവാദ് ഇഞ്ചക്കാടൻ, സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.