കൊൽക്കത്ത: വനിതാ സംവരണ ബിൽ (131-ാം ഭേദഗതി) പാർമെൻ്റിൽ പാസാകാത്തതിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസിനെതിരെ (ടിഎംസി) രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
തൃണമൂൽ കോൺഗ്രസ് സ്‌ത്രീകളെ ഒറ്റിക്കൊടുത്തെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ ഭരണകക്ഷിയെ സ്‌ത്രീകൾ തിരിച്ചടിക്കുമെന്നും മോദി പറഞ്ഞു.ബിജെപി സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ല് പരാജയപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പരാമർശം. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ ബിഷ്‌ണപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് കോൺഗ്രസുമായി ഒത്തുചേർന്ന്, പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള ബിൽ പാസാക്കുന്നത് തടഞ്ഞു. ബിൽ സ്‌ത്രീശാക്തീകരണത്തിന് എതിരാണെന്നാണ് ഇവരുടെ വാദമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാർലമെൻ്റിൽ ടിഎംസി സ്ത്രീകളെ എങ്ങനെ വഞ്ചിച്ചു എന്ന് നമ്മൾ കണ്ടു. ബിൽ പാസാക്കുന്നത് തടയാൻ ടിഎംസി കോൺഗ്രസുമായി ഗൂഢാലോചന നടത്തി എന്നും വ്യക്തമാക്കി. സ്‌ത്രീകൾക്ക് പ്രാതിനിധ്യം നിഷേധിക്കുമ്പോൾ ടിഎംസി പ്രീണന രാഷ്‌ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. തുടർന്ന് മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് ടിഎംസിയെന്നും ഇത് ഭരണഘടനയ്‌ക്ക് വിധേയമാണെന്നും മോദി ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്‌ത്രീകൾ ബിജെപിയെ അംഗീകരിക്കുമെന്ന് മോദി
മറുവശത്ത്, ബിജെപി സ്‌ത്രീശാക്തീകരണത്തിലും സ്‌ത്രീ സുരക്ഷയിലും പ്രതിജ്ഞാബന്ധരാണെന്നും അതുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള സ്‌ത്രീകൾ ബിജെപിയെ അംഗീകരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സ്‌ത്രീകളുടെ പങ്ക് വിപുലീകരിക്കണമെന്നും കൂടുതൽ സ്‌ത്രീകൾ രാഷ്‌ട്രീയത്തിലേക്ക് വരണമെന്നും ബിജെപി ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ടിഎംസി പശ്ചിമ ബംഗാളിൽ സ്‌ത്രീകളെ എങ്ങനെ വഞ്ചിച്ചുവെന്ന് വ്യക്തമാണ്. സ്ത്രീ സംവരണത്തെയും ശാക്തീകരണത്തെയും ടിഎംസി എതിർത്തുവെന്ന് ആരോപിച്ച മോദി, ഭരണകക്ഷി സംസ്ഥാനത്തെ വനിതാ വോട്ടർമാരുടെ പ്രകോപനങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി.
2011 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള ഡീലിമിറ്റേഷൻ പ്രക്രിയയിലൂടെ 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാനാണ് ബിജെപി സർക്കാർ ബില്ലിലൂടെ ആഹ്വാനം ചെയ്‌തത്.
രാഷ്‌ട്രപതിയെ അപമാനിച്ചെന്ന് പരാതി
അതേസമയം ടിഎംസി രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചതായും പിന്നാക്ക സമൂഹങ്ങളുടെ ആശങ്കകളോട് ടിഎംസി നിസംഗത പുലർത്തുന്നതായും പ്രധാനമന്ത്രി ആരോപിച്ചു. ടിഎംസിയും കോൺഗ്രസും പിന്നാക്ക സമൂഹങ്ങൾക്ക് വിരുദ്ധരാണെന്നും അതുകൊണ്ടാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിനെതിരെ അവർ ഒരു സ്ഥാനാർഥിയെ നിർത്തിയതെന്നും പറഞ്ഞു.
2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ചരിത്രമാകുമെന്നും ജനങ്ങൾ ബിജെപിക്ക് അനുകൂലമായി നിൽക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് പൊലീസിന് കീഴടങ്ങാൻ ടിഎംസിയുടെ ഗുണ്ടകൾക്ക് താൻ അവസരം നൽകുന്നുവെന്നും മെയ് 4 ന് നടക്കുന്ന ഫല പ്രഖ്യാപനത്തോടെ ടിഎംസി നിലം പൊത്തുമെന്നും മോദി കൂട്ടിച്ചേർത്തു. കൂടാതെ, ബിജെപി പശ്ചിമ ബംഗാളിൽ അധികാരത്തിൽ എത്തിയാൽ വീട് നിർമ്മിക്കുന്നതിനായി, പ്രധാനമന്ത്രി ആവാസ് യോജന (PMAY) പ്രകാരം സ്‌ത്രീകൾക്ക് ഒന്നര ലക്ഷം രൂപ വരെ നൽകുമെന്നും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.