തിരുവനന്തപുരം: 'പണത്തിനും സ്വത്തിനും' വേണ്ടി മനുഷ്യൻ എന്ത് നെറികേടും കാണിക്കുമെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ നമുക്ക് ചുറ്റും നിരവധിയാണ്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്.
എന്നാല്‍, ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന വിധം ക്രൂരവും ഹീനവുമായ ഒരു ചതിയുടെ കഥയായിരുന്നു 2020-ല്‍ തിരുവനന്തപുരത്തെ ത്രേസ്യാപുരത്ത് നടന്നത്.അരനൂറ്റാണ്ട് കാലത്തെ ഏകാന്തതയില്‍ നിന്നും സ്നേഹത്തിന്റെ തണല്‍ തേടിയ 52-കാരിയായ ശാഖാകുമാരിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് 28-കാരനായ അരുണ്‍ ആയിരുന്നു. അവള്‍ അവനില്‍ ഒരു ജീവിതപങ്കാളിയെ കണ്ടപ്പോള്‍, അവന്റെ കണ്ണുകള്‍ അവളുടെ കൈവശമുള്ള കോടികളുടെ സ്വത്തിലും നൂറു പവൻ സ്വർണ്ണത്തിലുമായിരുന്നു.
തന്റെ സ്നേഹം ഒരു ചതിക്കുഴിയാണെന്നോ, തനിക്ക് കൂട്ടായി വന്നവൻ കാലനായി മാറുമെന്നോ ആ പാവം സ്ത്രീ കരുതിയിരുന്നില്ല. അവള്‍ ആഗ്രഹിച്ചത് ജീവിതത്തിന്റെ തനിക്ക് താങ്ങായി നില്‍ക്കുന്ന ഒരു പ്രണയമായിരുന്നെങ്കില്‍, അവൻ ലക്ഷ്യമിട്ടത്
ആ തണല്‍മരം വെട്ടിമാറ്റി അവളുടെ സ്വത്തുക്കള്‍ ഒറ്റയ്ക്ക് കൈക്കലാക്കാനായിരുന്നു. പ്രണയമെന്ന വ്യാജേന കൊടിയ വഞ്ചനയുടെ വലക്കണ്ണികള്‍ നെയ്ത അരുണ്‍, ഒടുവില്‍ ആ ജീവിതം തന്നെ ഇല്ലാതാക്കിയപ്പോള്‍ കേരളം കേട്ടത് പകപോക്കലിന്റെയല്ല, പച്ചയായ മനുഷ്യക്രൂരതയുടെ കഥയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലുള്ള ത്രേസ്യാപുരം എന്ന ഗ്രാമം. അവിടെ ആണ് 52 വയസ്സുകാരിയായ ശാഖാകുമാരി തനിച്ച് ജീവിച്ചിരുന്നത്. അളവില്‍ കൂടുതല്‍ സ്വത്തിന് അവകാശി. എന്നാല്‍ ജീവിതത്തില്‍ അവള്‍ തനിച്ചായിരുന്നു. വൈവാഹിക ജീവിതം വേണ്ടെന്ന് വെച്ച്, തന്റെ സമ്പാദ്യങ്ങള്‍ക്കിടയില്‍ സമാധാനമായി ജീവിച്ചുപോന്ന ശാഖ. എന്നാല്‍ ഒരിക്കല്‍ അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് 28 വയസ്സുകാരനായ അരുണ്‍ കടന്നുവരുന്നത്.ജീവിതത്തിന്റെ വർദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ കൂട്ടിനൊരാള്‍ വേണമെന്ന മോഹം ശാഖയുടെ ഉള്ളിലുണ്ടായിരുന്നു. ഇലക്‌ട്രീഷ്യനായിരുന്ന അരുണുമായുള്ള സൗഹൃദം പെട്ടെന്നുതന്നെ പ്രണയമായി മാറി. ശാഖയുടെ മനസ്സില്‍ പ്രണയമായിരുന്നെങ്കില്‍, അരുണിന്റെ കണ്ണുകള്‍ അവളുടെ ഇട്ടുമൂടാനുള്ള സ്വത്തിലായിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ അവർ എത്തിച്ചേർന്നു.
എന്നാല്‍ അരുണ്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചു. വിവാഹം അതീവ രഹസ്യമായിരിക്കണം, വിവാഹചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവിടരുത് എന്നതായിരുന്നു പ്രധാന വ്യവസ്ഥ. അരുണിനെ അത്രമേല്‍ സ്നേഹിച്ച ശാഖാകുമാരി ആ നിബന്ധനകളെല്ലാം സമ്മതിച്ചു. അത് മാത്രമല്ല, 50 ലക്ഷം രൂപയും നൂറ് പവൻ സ്വർണ്ണവും വിവാഹസമ്മാനമായി അവള്‍ അവന് നല്‍കി. 2020 ഒക്ടോബർ 29-ന് ക്രിസ്തീയ ആചാരപ്രകാരം അവർ വിവാഹിതരായി.
വിവാഹത്തിന് പിന്നാലെ അരുണിന്റെ നിബന്ധന തെറ്റിച്ചുക്കൊണ്ട് ശാഖയുടെ ഒരു ബന്ധു വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇത് അരുണിനെ പ്രകോപിപ്പിച്ചെങ്കിലും ശാഖയുടെ അളവറ്റ സ്വത്ത് കണ്ട് അയാള്‍ തല്‍ക്കാലം ക്ഷമിച്ചു. ഇലക്‌ട്രീഷ്യനായിരുന്ന ആ യുവാവ് പിന്നീട് ആഡംബരത്തിന്റെ ലോകത്തായിരുന്നു. വിലകൂടിയ കാറുകളും ബൈക്കുകളുമായി അയാള്‍ മദിച്ചു നടന്നു.
എന്നാല്‍ സന്തോഷകരമായ ദാമ്പത്യമായിരുന്നില്ല അവിടെ നടന്നത്. തനിക്കൊരു കുഞ്ഞ് വേണമെന്ന ശാഖയുടെ ആഗ്രഹം അരുണിന് ഒരു ശല്യമായി തോന്നിത്തുടങ്ങി. എങ്ങനെയെങ്കിലും ശാഖയെ ഒഴിവാക്കി സ്വത്ത് മുഴുവൻ കൈക്കലാക്കണമെന്ന കുടിലബുദ്ധി അയാളില്‍ ഉണർന്നു. ഒരു സ്വാഭാവിക മരണം പോലെ തോന്നിപ്പിക്കാൻ അയാള്‍ പല വഴികള്‍ ആലോചിച്ചു. ഒരിക്കല്‍ വീട്ടുപകരണങ്ങള്‍ നന്നാക്കുന്നതിനിടെ ഷോക്കടിപ്പിക്കാൻ നോക്കിയെങ്കിലും അത് പരാജയപ്പെട്ടു.
ഒടുവില്‍ 2020 ഡിസംബർ 26-ന്റെ ആ തണുത്ത ക്രിസ്മസ് പുലർച്ചെ അരുണ്‍ തന്റെ ക്രൂരമായ പദ്ധതി നടപ്പിലാക്കി. ഉറങ്ങിക്കിടന്ന ശാഖയെ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു. അവശയായ അവരെ വിരുന്നുമുറിയിലെത്തിച്ച് ഷോക്കേസില്‍ പ്ലഗ് കുത്തി ശരീരത്തിലേക്ക് വൈദ്യുതി കടത്തിവിട്ടു. ആ പാവം സ്ത്രീ തന്റെ ഭർത്താവിന്റെ കൈകളാല്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇത് ഷോക്കേറ്റുള്ള മരണമാണെന്ന് വരുത്തിത്തീർക്കാൻ ക്രിസ്മസ് അലങ്കാരത്തിന് ഉപയോഗിച്ച സീരിയല്‍ ബള്‍ബുകള്‍ അയാള്‍ ശാഖയുടെ ശരീരത്തില്‍ ചുറ്റിയിട്ടു.
പക്ഷേ, അരുണിന്റെ കണക്കുകൂട്ടലുകള്‍ പാളി. സ്ഥലത്തെത്തിയ വെള്ളറട പോലീസ് ക്രൈം സീൻ കണ്ടപ്പോള്‍ത്തന്നെ അതൊരു കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചു. ചോദ്യം ചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അരുണ്‍ കുറ്റം സമ്മതിച്ചു. സ്നേഹത്തിന് പകരമായി ക്രൂരതയും മരണവും നല്‍കിയ ആ 28-കാരൻ ഒടുവില്‍ അഴികള്‍ക്കുള്ളിലായി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.