പാലക്കാട്: വാല്‍പ്പാറയ്ക്കും പൊള്ളാച്ചിക്കുമിടയില്‍ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാന്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച ഒന്‍പതുപേരുടെ പേരുടെ ജീവനറ്റ ശരീരവുമായി ആംബുലന്‍സ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചു.
പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി. അതിന് പിന്നാലെ മതപരമായ അന്ത്യാചാരങ്ങള്‍ നടത്തി. രാവിലെ എട്ടുമണിയോടെ മൃതദേഹം പെരിന്തല്‍മണ്ണിയില്‍ എത്തിക്കും.പാങ് സ്കൂളില്‍ പൊതുദര്‍ശത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒരുമണിക്കൂര്‍ നേരമാണ് അവിടെ പൊതുദര്‍ശനം ഉണ്ടാകുക. അതിന് ശേഷമാകും കബറടക്കം. ഇന്നലെ വൈകീട്ട് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം ഉണ്ടായത്. മലപ്പുറം വളാഞ്ചേരി പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജിഎല്‍പി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറയുടെ മകന് ഹിഷാം(12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് മരിക്കുകയായിരുന്നുജിഎല്പി സ്കൂളിനു സമീപത്തുള്ള പാങ്ങ് ജിയുപി സ്കൂളിലെ അധ്യാപിക ഷക്കീന(37), മകള്‍ മസ്നീന്‍(10) ജിഎല്‍പി സ്കൂളിലെ പാചകത്തൊഴിലാളിയും അപകടത്തില്‍ മരിച്ച സാജിതയുടെ മകനുമായ ഷഹദീന്‍, ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ്(21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയില്‍. ഇതില്‍ മസ്നീന്‍ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മസ്നീന്‍ പൊള്ളാച്ചി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
പൊളളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഹെയര്‍പിന്‍ റോഡ്. ഇന്നലെ വൈകിട്ട് 5.15 ന് ആയിരുന്നു അപകടം. അവധിക്കാലമായതിനാല്‍ സ്കൂളില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഉല്ലാസയാത്രയ്ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘത്തിനാണ് ദാരുണ അപകടം ഉണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവറും മൂന്നു കുട്ടികളും ഉള്‍പ്പെടെ 13 പേര് യാത്ര പോയത്.
ചാലക്കുടി എത്തിയ ശേഷം ആതിരപ്പിളളി വഴി മലക്കപ്പാറയിലൂടെ വാല്‍പ്പാറയിലേക്കാണ് ഇവര്‍ വിനോദയാത്ര പോയത്. പരുക്കേറ്റ് ചികിത്സയിലായ ഡ്രൈവര്‍ കോട്ടയ്ക്കല്‍ ചൂനൂര്‍ സ്വദേശി മുഹമ്മദ് ഫാഹിസിന്റെ മൊഴി പൊളളാച്ചി പൊലീസ് രേഖപ്പെടുത്തി. നിയന്ത്രണം വിട്ട വാഹനം റോഡരികില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്.വിനോദസഞ്ചാരത്തിന് പോയ സംഘം വാല്‍പ്പാറയില്‍ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. 40 ഹെയര്‍പിന്‍ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോള്‍ പതിമൂന്നാം വളവില്‍ വച്ച് നിയന്ത്രണം വിട്ട വാന്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് ഒന്‍പതാം ഹെയര്‍പിന്‍ വളവിലേക്ക് മറിയുകയായിരുന്നു.
പരുക്കേവരെ വാല്‍പ്പാറയില്‍ നിന്നും വാളയാറില്‍ നിന്നും എത്തിയ രക്ഷാപ്രവര്‍ത്തകരും ഫയര്‍ ഫോഴ്സ് അംഗങ്ങളും മറ്റു വാഹനങ്ങളില്‍ പോയ യാത്രക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ പെട്ട ടൂറിസ്റ്റ് വാനിനു പിന്നില്‍ പോയ കാറില്‍ നിന്ന് വിവരം അറിയിച്ചതാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.