മുംബൈ: വ്യാഴാഴ്ച രാത്രി വൈകി പുണെ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് പുണെയിൽ ഇറങ്ങേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വിവിധ നഗരങ്ങളിലേക്കു വഴിതിരിച്ചുവിട്ടു.
വ്യോമസേനയുടെ സുഖോയ്-30 എംകെഐ വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. റൺവേയിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിച്ചതായും വ്യോമസേന എക്സിലൂടെ വ്യക്തമാക്കി.
പുണെ റൺവേയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായും വെള്ളിയാഴ്ച രാവിലെ 8 മണിയോടെ വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമായതായും അധികൃതർ അറിയിച്ചു.
റൺവേ അടച്ചതോടെ പുണെയിൽ ഇറങ്ങേണ്ടിയിരുന്ന എട്ടോളം വിമാനങ്ങൾ സൂറത്ത്, മനോഹർ രാജ്യാന്തര വിമാനത്താവളം (ഗോവ), നവി മുംബൈ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇത് യാത്രക്കാരെ വലിയതോതിൽ ബാധിക്കുകയും യാത്ര വൈകാൻ കാരണമാവുകയും ചെയ്തു.
ഒരു വർഷത്തിനിടെ സുഖോയ്-30 എംകെഐ വിമാനം ഉൾപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. ഈ വർഷം മാർച്ച് 5ന് അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ സുഖോയ് വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.