ഡല്‍ഹി: ടേക്ക് ഓഫിനിടെ സ്വിസ് ഫ്ലൈറ്റിന് തീ പിടിച്ച് ആറു യാത്രക്കാര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൂറിച്ചിലേക്കുള്ള വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്നാണ് തീ പിടിച്ചതെന്നാണ് സൂചന.
യാത്രക്കാരെയെല്ലാം അതിവേഗം സുരക്ഷിതരായി പുറത്തെത്തിച്ചു. LX 147 എന്ന ഫ്ലൈറ്റാണ് അപകടത്തില്‍പ്പെട്ടത്. 228 യാത്രക്കാരും നാല് കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് ആറുപേര്‍ക്ക് പരുക്കേറ്റതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. സ്ലൈഡുകളിലൂടെ ഇറങ്ങുന്നതിനിടെയാണ് പരുക്കേറ്റതെന്നും ഇത് ഗുരുതരമല്ലെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
'പുലര്‍ച്ചെ 1.08 ന് എയര്‍ബസ് A330 ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എന്‍ജിനുകളിലൊന്ന് തകരാറിലാവുകയും തീ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ ടേക്ക്ഓഫ് ഉപേക്ഷിക്കുകയും വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതരായി മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു'വെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.
വിമാനത്തിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് സ്വിസ് എയര്‍ലൈന്‍സ് അറിയിച്ചു. എന്ജിന് തകരാറിനെ തുടര്‍ന്ന് തീ പിടിത്തമുണ്ടായതും യാത്രക്കാരെ ഒഴിപ്പിച്ചതും സ്വിസ് എയര്‍ലൈന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യാത്ര മുടങ്ങിയവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
വിമാനത്തിലെ യാത്രക്കാര്‍ക്ക് കോണ്ടാക്ട് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.അപകടത്തിന് കാരണമെന്തെന്ന് കൃത്യമായി പരിശോധിക്കുമെന്നും ഇതിനായി വിദഗ്ധ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും വിമാനം പരിശോധിക്കുമെന്നും സ്വിസ് എയര്‍ലൈന്‍സ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.