തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിലും സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി.
നിലവിലെ സാഹചര്യം നേരിടാൻ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എന്നാൽ ഇതിന്റെ പേരിൽ സാധാരണക്കാരുടെ കറന്റ് ബില്ലിൽ വർദ്ധനവുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനായി നാളെ അടിയന്തര അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് ആവശ്യകത 6012 മെഗാവാട്ടിലെത്തി സർവ്വകാല റെക്കോർഡ് കുറിച്ചു. ഈ മാസം 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ട് എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റായി ഉയർന്നു. കടുത്ത ചൂടിനെത്തുടർന്ന് വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായത്.
അതേസമയം, പുറത്തുനിന്ന് വൻതോതിൽ വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇത് വരും മാസങ്ങളിൽ ഇന്ധന സർചാർജ് വർദ്ധിപ്പിക്കാൻ കാരണമായേക്കുമെന്ന് സൂചനയുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എങ്കിലും, വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ സമയത്ത് വാഷിംഗ് മെഷീൻ, മോട്ടോർ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.