ആലപ്പുഴ: ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു ലാഭകരമായി കശുവണ്ടി ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം ചെയ്തു രണ്ടുപേരിൽ നിന്നായി 24.73 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചതിന് ആലപ്പുഴ പൊലീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഭിനന്ദനക്കത്ത്.
ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യുന്ന നാലു ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞുള്ള അഭിനന്ദനക്കത്താണ് ഇ.ഡി അഡിഷനൽ ഡയറക്ടർ രാകേഷ്കുമാർ സുമൻ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രനു കൈമാറിയത്. സ്പെഷൽ ബ്രാഞ്ചിലെ സിപിഒമാരായ മനു മോഹൻ, വി.എച്ച്.നിസാർ, പൂച്ചാക്കൽ സ്റ്റേഷനിലെ സിപിഒമാരായ ടി.എസ്.ബിജോയ്, പി.വി.അഭിലാഷ് എന്നിവർക്കാണ് അഭിനന്ദനം.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന ക്രൈം കോൺഫറൻസിൽ ഈ പൊലീസുകാർക്കു ജില്ലാ പൊലീസ് മേധാവി അഭിനന്ദനക്കത്ത് കൈമാറി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെ (28) ജനുവരി 14നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എറണാകുളത്തു വച്ച് അറസ്റ്റ് ചെയ്തത്.
പല തവണ സമൻസ് അയച്ചിട്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാതിരുന്ന പ്രതിയെ കണ്ടെത്താനും പിടികൂടാനും ഇ.ഡിയെ സഹായിച്ചത് ഈ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു ലാഭകരമായി കശുവണ്ടി ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയിൽ നിന്നു കോടികൾ തട്ടിയെടുത്ത കേസ് ആലപ്പുഴ പൊലീസാണു തുടക്കത്തിൽ അന്വേഷിച്ചിരുന്നത്.
കേസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ പിന്നീട് ഇ.ഡി ഏറ്റെടുത്തു. എങ്കിലും ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൊലീസ് പ്രതിക്കായുള്ള അന്വേഷണം തുടർന്നു. പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തിയ വിവരം പൊലീസ് ഇ.ഡിക്കു കൈമാറിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.