യു.എസ്: അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍, ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും മനുഷ്യർ യാത്ര തിരിച്ചിരിക്കുകയാണ്.
2026 ഏപ്രില്‍ ഒന്നിന് വിക്ഷേപിച്ച ‘ആർട്ടെമിസ് 2’ പേടകത്തിലെ നാല് ബഹിരാകാശ സഞ്ചാരികളുടെ ഭക്ഷണക്രമമാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് ശ്രദ്ധേയമാകുന്നത്. 189 തരം വൈവിധ്യമാർന്ന ഭക്ഷണസാധനങ്ങളാണ് സഞ്ചാരികള്‍ക്കായി കരുതിയിരിക്കുന്നത്.കേവലം വിശപ്പടക്കുക എന്നതിലുപരി, ബഹിരാകാശത്തെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ യാത്രികരുടെ ആരോഗ്യവും പോഷകഗുണവും ഉറപ്പാക്കാനാണ് നാസ ഈ മെനു തയ്യാറാക്കിയിരിക്കുന്നത്.
പ്രധാനമായും മൂന്ന് തരത്തിലുള്ള ഭക്ഷണങ്ങളാണ് പേടകത്തിലുള്ളത്. വെള്ളം ചേർത്ത് ഉപയോഗിക്കാവുന്ന ഫ്രീസ്-ഡ്രൈഡ് ഭക്ഷണങ്ങള്‍, ദീർഘകാലം കേടുകൂടാതെയിരിക്കുന്ന തെർമോസ്റ്റെബിലൈസ്ഡ് മീല്‍സ്, പിന്നെ നേരിട്ട് കഴിക്കാവുന്ന റെഡി-ടു-ഈറ്റ് വിഭവങ്ങള്‍.
ബഹിരാകാശത്ത് സാധാരണ ബ്രെഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടികള്‍ യന്ത്രങ്ങള്‍ക്ക് തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാല്‍, അതിന് പകരമായി 58 ടോർട്ടിലകള്‍ ഭക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റ് സോസേജ്, ബാർബിക്യൂ ബീഫ് ബ്രിസ്ക്കറ്റ്, മക്രോണി ആൻഡ് ചീസ് തുടങ്ങി പച്ചക്കറികള്‍ വരെ നീളുന്ന വിപുലമായ വിഭവങ്ങളാണ് ഇതിലുള്ളത്.
ഭക്ഷണത്തിന് പുറമെ പത്തിലധികം പാനീയങ്ങളും യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. കാപ്പി, ഗ്രീൻ ടീ, മാംഗോ-പീച്ച് സ്മൂത്തി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശത്ത് രുചി തിരിച്ചറിയാനുള്ള ശേഷിയില്‍ മാറ്റം വരാൻ സാധ്യതയുള്ളതിനാല്‍ രുചി കൂട്ടാനായി അഞ്ച് തരം ഹോട്ട് സോസുകളും മാപ്പിള്‍ സിറപ്പും നാസ നല്‍കിയിട്ടുണ്ട്.
യാത്രികരുടെ മാനസികോല്ലാസത്തിനായി പുഡിങ്ങും ചോക്ലേറ്റും ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളും കരുതിയിട്ടുണ്ട്. ഭാവിയില്‍ ചൊവ്വയിലേക്കും മറ്റും നടത്തുന്ന ദീർഘദൂര യാത്രകള്‍ക്ക് ഈ ഭക്ഷണക്രമം വലിയൊരു മാതൃകയാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.