വാഷിംഗ്ടൺ: ചിരിക്കാൻ പാടില്ലെന്ന് ഉമ്മ പറഞ്ഞപ്പോള്‍ പതിനൊന്ന് വയസ് മാത്രമായിരുന്നു സോല മഹ്‌ഫൂസിന് പ്രായം. അവള്‍ക്കതിന്റെ കാരണം അന്ന് പിടികിട്ടിയില്ല.
പെണ്‍കുട്ടികളുടെ ശബ്ദം വീടിന്റെ നാല് ചുവരുകള്‍ക്കപ്പുറത്ത് കേള്‍ക്കാൻ പാടില്ലാത്ത അഫ്‌ഗാനിസ്ഥാനില്‍ സോലയുടെ കഥ വ്യത്യസ്തമായിരുന്നില്ല. സ്ത്രീകളുടെ ശബ്ദം പുറത്തുകേട്ടാല്‍ അപരിചിതരായ പുരുഷന്മാർ വീട്ടിലെത്തും. അവരെ ഭീഷണിപ്പെടുത്തുകയോ തട്ടിക്കൊണ്ട് പോവുകയോ കൊല്ലുകയോ ചെയ്യും.താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത 1996ല്‍ കാണ്ഡഹാറിലാണ് സോല ജനിച്ചത്. അധികാരത്തിലേറിയതിനുപിന്നാലെ ടെലിവിഷൻ, ഫോട്ടോഗ്രാഫി, സംഗീതം, സ്‌കൂളുകള്‍ എന്നിവ താലിബാൻ നിരോധിച്ചു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാൻ അനുമതിയില്ലായിരുന്നു. ബുർഖ ധരിക്കുന്നതും നിർബന്ധമാക്കി. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ സോലയുടെ പിതാവ് തന്റെ പെണ്‍മക്കളെ പഠിക്കാനയച്ചു.
സോലയ്ക്ക് 11 വയസായപ്പോള്‍ അപരിചിതരായ രണ്ട് പുരുഷന്മാർ വീട്ടിലെത്തി. പഠനം തുടർന്നാല്‍ അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്ന സോല പഠനം നിർത്തി. തുടർന്ന് വീടിനുള്ളില്‍ മാത്രമായി സോലയുടെ ജീവിതം. വർഷത്തില്‍ വിരലിലെണ്ണാവുന്ന സമയം മാത്രമാണ് സോല പുറംലോകം കണ്ടത്.വിദ്യാഭ്യാസം മാത്രമാണ് ഏക പോംവഴി എന്ന് സോലയ്ക്ക് മനസിലായി. പതിനാറ് വയസില്‍ കൂട്ടാനോ കുറയ്ക്കാനോ പോലും അവള്‍ക്കറിയുമായിരുന്നില്ല. അവള്‍ക്കൊരു അദ്ധ്യാപകനോ ക്ലാസ് മുറിയോ പാഠപുസ്തകമോ ഉണ്ടായിരുന്നില്ല. ആരും കാണാതെ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കണക്ഷനും ദൃഢനിശ്ചയവും മാത്രമായിരുന്നു ആശ്രയം.സ്വയം പഠിക്കണമെന്ന് അവള്‍ നിശ്ചയിച്ചു. ഇംഗ്ലീഷിലും അടിസ്ഥാന ഗണിതത്തിലുമായിരുന്നു പഠനം ആരംഭിച്ചത്. ഇതിനിടെ കണ്ടെത്തിയ ഖാൻ അക്കാദമിയിലൂടെ ഓണ്‍ലൈൻ കോഴ്സുകള്‍ ചെയ്തു. രണ്ട് വർഷത്തിനുള്ളില്‍ തത്ത്വചിന്തയും ഭൗതികശാസ്ത്രവും പഠിക്കാൻ തുടങ്ങി.
അമേരിക്കൻ സർവകലാശാലകളില്‍ പഠിക്കണമെങ്കില്‍ സാറ്റ് പരീക്ഷയെഴുതണം. എന്നാല്‍ അഫ്‌ഗാനിസ്ഥാനിലെ ഒരു പരീക്ഷാകേന്ദ്രവും അവളെ പ്രവേശിപ്പിക്കില്ല. തുടർന്ന് മറ്റൊന്നും നോക്കാതെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് പാകിസ്ഥാനിലെത്തി അവള്‍ പരീക്ഷയെഴുതി. വിജയം അവള്‍ക്കൊപ്പമായിരുന്നു. 2016ല്‍ 20ാം വയസില്‍ അവള്‍ അഫ്‌ഗാനിസ്ഥാനോട് വിട പറഞ്ഞ് അമേരിക്കയിലെത്തി.സോലയിപ്പോള്‍ ബോസ്റ്റണിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയില്‍ ക്വാണ്ടം കമ്പ്യൂട്ടിംഗ് ഗവേഷകയാണ്. അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന തന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി അവള്‍ വ്യാജപ്പേരിലാണ് കത്തെഴുതുന്നത്. മലൈന കപൂറുമായി സഹകരിച്ച് എഴുതിയ അവരുടെ ഓർമ്മക്കുറിപ്പ് 'ഡിഫയന്റ് ഡ്രീംസ്' 2023ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ പുസ്തകം തനിക്ക് വളരെ പ്രചോദനമായെന്ന് ബില്‍ ഗേറ്റ്സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.