ന്യൂഡൽഹി: ദില്ലിയിലെ ആശുപത്രിയില്‍ ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ ഷാപൂർ സദ്രാൻ . അപൂർവമായ ഒരു രോഗം' ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ ഒരു ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് താരം.
ഷാപൂർ സദ്രാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. 'ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്'എന്ന വളരെ അപൂർവമായ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണിത്. എന്നാല്‍ ഷാപൂരിന്റെ രോഗം നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് കാര്യങ്ങള്‍ സങ്കീർണമായത്.കഴിഞ്ഞ ജനുവരി 18 മുതലാണ് ഷാപൂർ സദ്രാനെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ തുടക്കത്തില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. ഫെബ്രുവരിയില്‍ അസുഖം ഭേദമായി വന്നെങ്കിലും അണുബാധ രൂക്ഷമായതോടെ അവസ്ഥ വീണ്ടും വഷളായി. ഈ അണുബാധ തലച്ചോറിലേക്കും പടർന്നതോടെയാണ് ഷാപൂരിന്റെ നില അതീവ ഗുരുതരമായത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂരിന് ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായത്. അഫ്ഗാനിസ്ഥാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനാല്‍, മികച്ച ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അഫ്ഗാൻ താരം റഷീദ് ഖാനും ഈ ആവശ്യത്തിന് പിന്തുണയുമായെത്തി.തുടർന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും റഷീദ് ഖാനും ബിസിസിഐ സെക്രട്ടറി ജയ് ഷായോട് സഹായം അഭ്യർത്ഥിച്ചത്.റഷീദ് ഖാൻ തൻ്റെ ഐപിഎല്‍ ഫ്രാഞ്ചൈസി വഴിയും സഹായം തേടി. ഇതോടെയാണ് ഷാപൂരിന് ഇന്ത്യയില്‍ ചികിത്സയ്ക്കായി വിസയും മറ്റ് സൗകര്യങ്ങളും വേഗത്തില്‍ ലഭ്യമാക്കിയത്. നിലവില്‍ സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഷാപൂർ. താരം വേഗം സുഖം പ്രാപിക്കാനുള്ള പ്രാർത്ഥനയിലാണ് കുടുംബവും ക്രിക്കറ്റ് പ്രേമികളും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.