ന്യൂഡല്‍ഹി: എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത. ഭക്ഷണത്തില്‍ അല്പം എരിവ് ചേർക്കുന്നത് കേവലം രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല, മറിച്ച് മാരകമായ പല രോഗങ്ങളെയും ചെറുക്കാനും ആയുർ ദൈർഘ്യം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ മേഖലയില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.ഹൃദ്രോഗങ്ങളെയും കാൻസറിനെയും ചെറുക്കും
നിരവധി വർഷങ്ങളായി നടന്നുവരുന്ന വലിയ പഠനങ്ങളില്‍ നിന്നാണ് ഈ നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്. പതിവായി എരിവുള്ള ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് മുളക് കഴിക്കുന്ന ആളുകളില്‍ ഹൃദ്രോഗം, ചിലതരം കാൻസറുകള്‍ എന്നിവ വരാനുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകർ നിരീക്ഷിക്കുന്നത്.
മുളക് മാത്രം കഴിച്ചാല്‍ രോഗങ്ങള്‍ വരില്ല എന്നല്ല ഇതിനർഥമെന്നും, എന്നാല്‍ ആരോഗ്യ വിദഗ്ധർക്ക് കൂടുതല്‍ പഠനങ്ങള്‍ നടത്താൻ ഈ കണ്ടെത്തലുകള്‍ സഹായകമാകുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മുളകിന് എരിവ് നല്‍കുന്ന 'കാപ്സെയ്സിൻ' എന്ന സംയുക്തമാണ് ഇതിന് പ്രധാന കാരണം. ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള കാപ്സെയ്സിൻ ശരീരത്തെ ദീർഘകാല കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ടിന്റെ പഠനം
യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ട് ലാർനർ കോളജ് ഓഫ് മെഡിസിൻ നടത്തിയ പഠനത്തില്‍ 16,179 മുതിർന്ന ആളുകളുടെ ആരോഗ്യ വിവരങ്ങളാണ് വിശകലനം ചെയ്തത്. ചുവന്ന മുളക് കഴിക്കുന്നവർക്ക് അത് കഴിക്കാത്തവരെ അപേക്ഷിച്ച് മരണസാധ്യത 13 ശതമാനം കുറവാണെന്ന ശ്രദ്ധേയമായ വിവരമാണ് ഇതിലൂടെ പുറത്തുവന്നത്.
273,877 വ്യക്തി-വർഷങ്ങളുടെ (person-years) തുടർപരിശോധനയില്‍, മുളക് കഴിക്കുന്നവരുടെ മരണനിരക്ക് 21.6 ശതമാനവും കഴിക്കാത്തവരുടേത് 33.6 ശതമാനവുമാണെന്ന് കണ്ടെത്തി. പ്രായം, ജീവിതശൈലി, നിലവിലെ ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ച ശേഷവും ഈ വ്യത്യാസം പ്രകടമായിരുന്നു. ഇത് മുളക് കഴിക്കുന്നതും ആയുർദൈർഘ്യവും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കണ്ടെത്തലുകള്‍
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അവതരിപ്പിച്ച മറ്റൊരു വലിയ പഠന റിപ്പോർട്ടിലും സമാനമായ വിവരങ്ങളാണുള്ളത്. അമേരിക്ക, ഇറ്റലി, ചൈന, ഇറാൻ എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള 570,000 മുതിർന്നവരില്‍ നടത്തിയ പഠനങ്ങളുടെ ക്രോഡീകരണമാണിത്. പതിവായി മുളക് കഴിക്കുന്നവർക്ക് ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 26 ശതമാനവും, കാൻസർ മൂലമുള്ള മരണസാധ്യത 23 ശതമാനവും കുറവാണെന്ന് ഈ റിപ്പോർട്ട് പറയുന്നു.
കൂടാതെ, മറ്റ് കാരണങ്ങള്‍ കൊണ്ടുള്ള മൊത്തം മരണസാധ്യത 25 ശതമാനം കുറവാണെന്നും വ്യക്തമാക്കുന്നു. 'മുളക് പതിവായി കഴിക്കുന്നത് മരണസാധ്യതകള്‍ കുറയ്ക്കുന്നതായി കണ്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയി', ഗവേഷണത്തില്‍ പങ്കെടുത്ത കാർഡിയോളജിസ്റ്റ് ബോ ഷു പറഞ്ഞു. എന്നാല്‍ ഇത് ഒരു നിരീക്ഷണ പഠനമാണെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് മെഡിക്കല്‍ ജേണലിന്റെ റിപ്പോർട്ട്
ചൈനീസ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് പ്രകാരം, ഏകദേശം 12 വർഷത്തോളം 486,000 മുതിർന്ന ആളുകളില്‍ പഠനം നടത്തിയിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും എരിവുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത നേരിയ തോതില്‍ കുറവാണെന്നാണ് ഇതില്‍ പറയുന്നത്. എന്നാല്‍ പക്ഷാഘാതം പോലെയുള്ള രോഗങ്ങളുടെ കാര്യത്തില്‍ ഇത് എത്രത്തോളം ഫലപ്രദമാണെന്നത് പൂർണ്ണമായും വ്യക്തമല്ല.
രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, രാസപ്രവർത്തനങ്ങള്‍ സുഗമമാക്കാനും ദഹനം എളുപ്പമാക്കാനും കാപ്സെയ്സിൻ (Capsaicin) സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. എരിവുള്ള ഭക്ഷണം കഴിക്കുന്നവർ കൂടുതലായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതും സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതുമാകാം മെച്ചപ്പെട്ട ആരോഗ്യത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.ആരോഗ്യകരമായ ജീവിതശൈലി പ്രധാനം
നിലവിലുള്ള തെളിവുകള്‍ ഭൂരിഭാഗവും നിരീക്ഷണ പഠനങ്ങളില്‍ നിന്നുള്ളതാണെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു. അതായത്, മുളക് കഴിക്കുന്നത് കൊണ്ടുമാത്രം ആയുസ്സ് വർദ്ധിക്കുമെന്ന് ഇതിനർഥമില്ല.
സമീകൃതാഹാരം, ചിട്ടയായ വ്യായാമം, മികച്ച ആരോഗ്യ ശീലങ്ങള്‍ എന്നിവയ്ക്കാണ് എപ്പോഴും മുൻഗണന നല്‍കേണ്ടത്. എരിവുള്ള ഭക്ഷണങ്ങള്‍ മിതമായ അളവില്‍ സമീകൃതാഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും മികച്ച രീതിയെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.