ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ 90 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയതില്‍ കൂടുതല്‍ സന്തോഷം ബി.ജെ.പിക്കാണ്.
മുമ്പ് കനത്ത പോളിംഗ് രേഖപ്പെടുത്തിയ 2011ലാണ് 34 വർഷം ഭരിച്ച സി.പി.എമ്മിനെ പരാജയപ്പെടുത്തി തൃണമൂല്‍ അധികാരത്തിലേറിയത്.
സംസ്ഥാനത്ത് 2011ല്‍ തൃണമൂലിന്റെ കുതിപ്പിനിടയാക്കിയ തിരഞ്ഞെടുപ്പില്‍ 84.72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം നടന്ന 2016(83.02%), 2021(82.3%) നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പോളിംഗ് താണു. 2014(82.22%), 2019(81.76%), 2024(79.55%) ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സമാനമായിരുന്നു അവസ്ഥ.
സ്‌ത്രീവോട്ടർമാരുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. 2011ല്‍ ആകെ വനിതാ വോട്ടർമാരില്‍ 84.45% വോട്ടു ചെയ്‌തു. പിന്നീടുള്ള വർഷങ്ങളില്‍ ഒരു തിരഞ്ഞെടുപ്പിലും അത് ആവർത്തിച്ചില്ല. എന്നാല്‍ 23ന് നടന്ന തിരഞ്ഞെടുപ്പില്‍ 90ശതമാനത്തിന് മുകളില്‍ വനിതാ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ എതിരാളികളെ വോട്ടു ചെയ്യാൻ അനുവദിച്ചിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. എതിർ സ്ഥാനാർത്ഥികളെയും വോട്ടർമാരെയും ഭീഷണിപ്പെടുത്തി തടയുന്നതും പതിവായിരുന്നു. ഇക്കുറി കേന്ദ്രസേനയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കർശന നടപടികള്‍ മൂലം വോട്ടർമാർക്ക് ഭീതികൂടാതെ ബൂത്തിലെത്താൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.കനത്ത പോളിംഗ് 152ല്‍ 110 സീറ്റില്‍ ബി.ജെ.പിക്ക് ജയമുറപ്പിച്ചതായി ആഭ്യന്തര മന്ത്രി അമിത് പറഞ്ഞത് ശ്രദ്ധേയം. പോളിംഗ് കൂടിയതിന്റെ നേട്ടം തങ്ങള്‍ക്കാണെന്ന് ഭരണകക്ഷിയായ തൃണമൂലും അവകാശപ്പെടുന്നുണ്ട്.
കേന്ദ്രസേനയെ നിയന്ത്രിച്ച് അമിത് ഷാ
ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷൻ നിതിൻ നബിനെ ഡല്‍ഹിയിലിരുത്തി കൊല്‍ക്കത്തയില്‍ ക്യാമ്പ്ചെയ്‌ത് പ്രചാരണത്തിന് നേതൃത്വം നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഷാ നേരിട്ട് കളത്തിലിറങ്ങിയതിന് മറ്റൊരു മാനം കൂടിയുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ അക്രമം നിയന്ത്രിക്കാനും വോട്ടർമാരെ സുരക്ഷിതരായി ബൂത്തുകളിലെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക നിർദ്ദേശങ്ങളോടെയാണ് ഇക്കുറി കേന്ദ്ര സേനയെ ബംഗാളില്‍ വിന്ന്യസിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സി.ആർ.പി.എഫിനും സി.ഐ.എസ്.എഫിനുമാണ് ചുമതല. ഷാ പാർട്ടി പ്രചാരണത്തിനൊപ്പം നിർണായക കേന്ദ്രങ്ങളില്‍ സേനകളുടെ സാന്നിദ്ധ്യവും നീക്കവും ഉറപ്പാക്കി. വോട്ടെടുപ്പ് ദിനം ബി.ജെ.പി 'വാർ റൂമില്‍' അമിത് ഷാ എല്ലാം നേരിട്ട് വിലയിരുത്തി. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ സേനയുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന് തല്‍സമയം ലഭിച്ചിരുന്നു.ബംഗാള്‍:രണ്ടാം ഘട്ട പ്രചാരണം ശക്തം
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയതിന്റെ ആവേശത്തില്‍ 29ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ശക്തമാക്കി പാർട്ടികള്‍. ബി.ജെ.പിക്കായി പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ ക്യാമ്പ് ചെയ്‌താണ് പ്രചാരണം നടത്തുന്നത്. ഇന്നലെ ആർജിക്കർ മെഡിക്കല്‍ കോളേജ് ഇരയുടെ മാതാവ് മത്സരിക്കുന്ന പാനിഹതിയില്‍ അദ്ദേഹം റാലി നടത്തി.
ഭരണകക്ഷിയായ തൃണമൂല്‍ ബംഗാളിന് നല്‍കിയത് അഴിമതിയും നുഴഞ്ഞുകയറ്റവും സ്ത്രീവിരുദ്ധതയുമാണെന്ന് മോദി ആരോപിച്ചു. ബി.ജെ.പി വന്നാല്‍ സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുമെന്നും സിൻഡിക്കേറ്റ് രാജ്, തൊഴിലില്ലായ്‌മ എന്നിവയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഹിംഗല്‍ഗഞ്ചിലെ റാലിയില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നോർത്ത് 24 പർഗാനാസിലെ ജഗ്ത്ദാളില്‍ റോഡ് ഷോയും നടത്തി.ഹൗറയില്‍ പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി മമത ബാനർജി, 2 ലക്ഷം കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചത് ചൂണ്ടിക്കാട്ടി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.