മസ്കറ്റ് : ഇറാന്റെ കർശനമായ ഉപരോധവും മിസൈല്‍ ഭീഷണിയും നിലനില്‍ക്കുന്ന ഹോർമുസ് കടലിടുക്കില്‍ മൂന്ന് കൂറ്റൻ കപ്പലുകള്‍ യാത്ര തിരിച്ചതായി കണ്ടത്തല്‍.
ഒമാൻ തീരത്തോട് ചേർന്ന് പുതിയ വഴിയിലൂടെയാണ് മൂന്ന് കൂറ്റൻ കപ്പലുകള്‍ കടലിടുക്കിലേക്ക് പ്രവേശിച്ചത് . അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ നടന്ന ഈ നീക്കം സൈനിക വൃത്തങ്ങളെയും നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.രണ്ട് കൂറ്റൻ ഓയില്‍ സൂപ്പർ ടാങ്കറുകളും ഒരു ദ്രവീകൃത പ്രകൃതിവാതക കപ്പലുമാണ് ഒമാൻ തീരത്തോട് ചേർന്നുള്ള പുതിയ പാതയിലൂടെ സഞ്ചരിച്ചത്. സാധാരണയായി ഇറാനിയൻ ദ്വീപുകളായ ലാറക് , ഖ്വേഷ്മ് എന്നിവയ്ക്ക് സമീപമുള്ള വടക്കൻ പാതയിലൂടെയാണ് കപ്പലുകള്‍ സഞ്ചരിക്കാറുള്ളത്.
എന്നാല്‍ ഈ മൂന്ന് കപ്പലുകളും ഒമാന്റെ മുസന്ദം പെനിൻസുലയോട് ചേർന്ന് തെക്കൻ പാതയിലൂടെയാണ് നീങ്ങിയത്. ലണ്ടൻ സമയം രാവിലെ 9:30-ഓടെ ഈ കപ്പലുകള്‍ തങ്ങളുടെ ഓട്ടോമേറ്റഡ് ട്രാക്കിംഗ് സിഗ്നലുകള്‍ ഓഫ് ചെയ്തതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യുദ്ധമേഖലയില്‍ കപ്പലുകളുടെ സ്ഥാനം മറച്ചുവെക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.
ഈ കപ്പലുകള്‍ ഒമാനിലെ ഒരു ഷിപ്പിംഗ് കമ്പനിയുടേതാണെന്നും തങ്ങള്‍ ഒമാൻ കപ്പലുകളാണെന്ന് ഇവർ സിഗ്നല്‍ നല്‍കിയതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ഏർപ്പെടുത്തിയ കർശനമായ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു.
അതേസമയം തന്നെ ഈ കപ്പലുകള്‍ നേരത്തെ പൊളിച്ചുനീക്കിയ പഴയ കപ്പലുകളുടെ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് നിയമവിരുദ്ധമായി സർവീസ് നടത്തുന്ന 'സോംബി കപ്പലുകള്‍' ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നും ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഉപരോധങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ ഇത്തരം കപ്പലുകള്‍ അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കാറുണ്ട്. നിലവില്‍ അമേരിക്കൻ നാവികസേന ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.