ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ ഫലങ്ങള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല; രാജ്യത്തിന്റെ ശരാശരി താപനിലയില്‍ ഏകദേശം 0.9 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവ് ഉണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കൊടും വരള്‍ച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റുമൊക്കെയായി പ്രകൃതി ഇന്ന് മനുഷ്യരോട് പകരം ചോദിക്കുകയാണ്. രണ്ട് പതിറ്റാണ്ട് മുന്‍പുണ്ടായിരുന്ന മഴക്കാലമോ വേനല്‍ക്കാലമോ അല്ല ഇന്ന് നമ്മള് നേരിടുന്നത്. താപനിലയിലെ ഈ മാറ്റം കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഒരു സംഘം നടത്തിയ പഠനത്തിലൂടെയാണ് പുറത്തുവന്നത്.1950കള്‍ക്ക് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂടേറിയ ദിവസങ്ങളില്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഹിമാലയന്‍ മേഖലകളില്‍ മഞ്ഞുരുകുന്നതിന്റെ വേഗത കൂടിയതും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ചൂടുള്ള പകലുകളും രാത്രികളും വര്‍ദ്ധിച്ചതും ആശങ്കാജനകമാണ്. പടിഞ്ഞാറന്‍ തീരങ്ങളില്‍ അതിശക്തമായ മഴ ഇന്ന് നിത്യസംഭവമായി മാറിക്കഴിഞ്ഞു.
ഉഷ്ണതരംഗങ്ങളുടെ തീവ്രത കൂടാനും അവ അടിക്കടി ഉണ്ടാകാനും പ്രധാന കാരണം താപനിലയിലുണ്ടായ ഈ മാറ്റമാണ്. മാറുന്ന പ്രകൃതി സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി നടത്തേണ്ടതുണ്ട്.
തെക്കു കിഴക്കന്‍ ഇന്ത്യയില്‍ രാത്രികാലങ്ങളിലെ ചൂട് വര്‍ദ്ധിക്കുന്നത് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം സമുദ്രനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നതായും പഠനം പറയുന്നു.
ഒരേ സമയം വരള്‍ച്ചയും ഉഷ്ണതരംഗങ്ങളും ഉണ്ടാകുന്നത് കാര്‍ഷിക മേഖലയെയും മനുഷ്യരുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളെ സ്വാഭാവികമായി നേരിടുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. വരും കാലങ്ങളില്‍ ഈ സ്ഥിതിഗതികളില്‍ പെട്ടെന്ന് വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ശാസ്ത്രസംഘം നല്കുന്ന മുന്നറിയിപ്പ്.അറബിക്കടല്‍ ഇപ്പോള്‍ ചുഴലിക്കാറ്റുകളുടെ ഒരു പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഇവിടെയുണ്ടാകുന്ന കാറ്റുകളുടെ തീവ്രത 40 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. സമുദ്രനിരപ്പ് ഉയരുന്നത് തീരദേശങ്ങളില്‍ വലിയ വെള്ളപ്പൊക്കത്തിനും കടലാക്രമണത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ വേഗത്തിലാക്കേണ്ടതുണ്ട്. മികച്ച മുന്നറിയിപ്പ് സംവിധാനങ്ങളും കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികളും നടപ്പിലാക്കാന്‍ ഇനി ഒട്ടും വൈകരുത് എന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.