പശ്ചിമേഷ്യയിൽ അശാന്തി പടരുന്നതിനിടെ സ്വർണവിലയിലും ഇടിവ് തുടരുന്നു. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ കുറച്ചേക്കില്ലെന്ന പ്രതീക്ഷയിലാണ് വിപണി.
ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് ഒരുവേള 5,000 ഡോളറിന് താഴേക്കെത്തി. നിലവിൽ ഔണ്‍സിന് 5,010 ഡോളറെന്ന നിലയിലാണ്. കേരളത്തിൽ ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപയിലാണ് ഇന്നത്തെ സ്വർണവ്യാപാരം. പവൻ വിലയിൽ 360 രൂപയുടെ കുറവുണ്ട്.1,16,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതിന് ശേഷം വില കുറഞ്ഞത് പവന് 10,200 രൂപ.
ഫെബ്രുവരി 28ന് തുടങ്ങിയ ഇറാൻ –യുഎസ്, ഇസ്രയേൽ യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ഇത് പ്രധാന എണ്ണയിറക്കുമതി രാജ്യങ്ങളുടെ ഇറക്കുമതി ചെലവ് വർധിപ്പിച്ചിട്ടുണ്ട്. യുഎസിൽ അടക്കം ഇന്ധനവില ഉയർന്നു. ഇത് പണപ്പെരുപ്പത്തിലേക്കും സാമ്പത്തിക വളര്‍ച്ച കുറയുന്നതിലേക്കും വഴിവെക്കുമെന്ന മുന്നറിയിപ്പുകളുമാണ് അടിസ്ഥാന പലിശ കുറയ്ക്കാതിരിക്കാൻ കാരണം.
അടുത്ത ദിവസങ്ങളിൽ ചേരുന്ന യുഎസ് ഫെഡറൽ റിസർവ് നിലവിലെ പലിശ നിരക്ക് നിലനിർത്തുമെന്നാണ് കരുതുന്നത്. ഇത് സ്വർണത്തിലേക്കുള്ള നിക്ഷേപങ്ങൾ കുറയ്ക്കും. സ്വർണവില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. അമേരിക്കൻ ഡോളർ സൂചിക അൽപം താഴ്ന്നെങ്കിലും 100ന് മുകളിൽ നിൽക്കുന്നതും സ്വർണവില ഇടിയാൻ കാരണമായി. പ്രധാന കറൻസികള്‍ക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക ഉയര്‍ന്നു നിൽക്കുന്നത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാക്കും.
ഇതും സ്വർണ നിക്ഷേപകരെ സ്വാധീനിച്ചു.കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 12,045 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 270 രൂപയായി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,985 രൂപയിലും വിൽപന നടക്കുന്നുണ്ട്. ഇന്നത്തെ വിലയിൽ 10 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,32,300 രൂപയെങ്കിലും വേണ്ടി വരും.
ആഭരണങ്ങൾക്ക് മൂന്നു മുതൽ 30 ശതമാനം വരെയാണ് കേരളത്തിലെ പണിക്കൂലി. ഡിസൈൻ അനുസരിച്ച് പണിക്കൂലിയും മാറും. ഇതിനു പുറമെ മൂന്നു ശതമാനം നികുതി, ഹോൾമാർക്കിങ് ചാര്‍ജ് എന്നിവയും നൽകണം. കേരളത്തിൽ കല്യാണ സീസൺ ആരംഭിച്ചിരിക്കെ വില കുറയുന്നത് വിവാഹ പാർട്ടികൾക്കും ആഭരണ പ്രിയർക്കും ആശ്വാസമാണ്. എന്നാൽ സ്വർണത്തെ നിക്ഷേപമായി കരുതുന്നവർ ആശങ്കയിലാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.