വാഷിങ്ടൺ: പതിനാല് വർഷങ്ങൾക്ക്മുമ്പ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച നാസയുടെ 'വാൻ അലൻ പ്രോബ്' (Van Allen Probe) എന്ന ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെപ്രവേശിക്കുന്നു.
ഏകദേശം 1,323 പൗണ്ട് ഭാരമുള്ള ഈ ഉപഗ്രഹം മാർച്ച് 10-ന്, അമേരിക്കൻ സമയം രാത്രി 7:45 മുതൽ 24 മണിക്കൂറിനുള്ളിൽ ഭൂമിയിൽ പതിക്കുമെന്നാണ് യുഎസ് സ്പേസ് ഫോഴ്സിന്റെ കണക്കുകൂട്ടൽ. ഇതിൽ 24 മണിക്കൂർവരെ സമയമാറ്റം വരാൻ സാധ്യതയുണ്ട്.ഈ ഉപഗ്രഹത്തിന്റെ മടങ്ങിവരവ് നിയന്ത്രിക്കാൻ നാസയുടെ എഞ്ചിനീയർമാർക്ക് കഴിയില്ലെങ്കിലും അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ ഇതിന്റെ ഭൂരിഭാഗവും കത്തിയമരുമെന്നാണ് ഏജൻസി പ്രതീക്ഷിക്കുന്നത്.ഉപഗ്രഹത്തിന്റെ ചില ഭാഗങ്ങൾ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെങ്കിലും മനുഷ്യർക്ക് അപകടമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നാസ അറിയിച്ചു. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഉപഗ്രഹം ഭൂമിയിൽ പതിക്കുന്ന സമയത്ത് ആകാശത്ത് ശോഭയുള്ള ഒരു പ്രകാശരേഖയായി ദൃശ്യമായേക്കാം. ഭൂമിയുടെ കാന്തികവലയത്തിലുള്ള വാൻ അലൻ ബെൽറ്റുകളെക്കുറിച്ച് പഠിക്കുന്നതിനായി 2012-ലാണ് വാൻ അലൻ പ്രോബ് എ, വാൻ അലൻ പ്രോബ് ബി എന്നീ ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
ചാർജ് ചെയ്യപ്പെട്ട കണികകൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കാൻ ഈ ദൗത്യം ശാസ്ത്രജ്ഞരെ സഹായിച്ചു. തുടക്കത്തിൽ രണ്ട് വർഷത്തെ കാലാവധി നിശ്ചയിച്ചിരുന്ന ഈ ദൗത്യം ഏഴ് വർഷത്തോളം ബഹിരാകാശ വിവരങ്ങൾ ശേഖരിക്കുകയും 2019-ൽ ഇന്ധനം തീർന്നതിനെത്തുടർന്ന് നിഷ്ക്രിയമാകുകയും ചെയ്തു. സൗരവാതങ്ങളിൽനിന്നും വികിരണങ്ങളിൽനിന്നും ഭൂമിയെ സംരക്ഷിക്കുന്നതിൽ വാൻ അലൻ ബെൽറ്റുകൾക്ക് വലിയ പങ്കുണ്ട്.
ഈ ഉപഗ്രഹം 2034-ൽ മാത്രമേ ഭൂമിയിൽ പതിക്കൂ എന്നായിരുന്നു നാസയുടെ കണക്കുകൂട്ടൽ. എന്നാൽ, സൗരപ്രവർത്തനങ്ങൾ വർധിച്ചതിനെത്തുടർന്നുണ്ടായ അന്തരീക്ഷ ഘർഷണം (atmospheric drag) കാരണം ഇത് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഭൂമിയിലേക്ക് താഴ്ന്നു. ഇതേ ദൗത്യത്തിലെ രണ്ടാമത്തെ ഉപഗ്രഹമായ വാൻ അലൻ പ്രോബ് ബി 2030 വരെ ഭ്രമണപഥത്തിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.