അബുദാബി: ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഒരു ഭീകരശൃംഖലയെ യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് തകർത്തു.
ഈ ശൃംഖലയിലെ അംഗങ്ങളെ സുരക്ഷാ ഏജൻസികള്‍ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് നുഴഞ്ഞുകയറുന്നതിനായി വ്യാജ വാണിജ്യ സ്ഥാപനങ്ങളുടെ മറവിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.ഇറാൻ, ഹിസ്ബുല്ല എന്നിവയുമായി ബന്ധമുള്ള വിദേശ സംഘടനകളുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് പണം നല്‍കല്‍ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള്‍ ഇവർ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയെയോ സിവില്‍ സ്ഥാപനങ്ങളെയോ ഭീകരപ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ ഇടപെടലുകളും വെച്ചുപൊറുപ്പിക്കില്ലെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് ആവർത്തിച്ചു.
അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി സുരക്ഷാ ഏജൻസികള്‍ പരാജയപ്പെടുത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
രഹസ്യാന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഹിസ്ബുല്ലയുമായി ബന്ധമുള്ള ഭീകരസംഘത്തിലെ 10 കുവൈത്തി പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവർ വിദേശ സംഘങ്ങളുമായി ചേർന്ന് ലക്ഷ്യമിട്ട കേന്ദ്രങ്ങളുടെ വിവരങ്ങളും ലൊക്കേഷൻ കോർഡിനേറ്റുകളും കൈമാറാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അന്വേഷണത്തില്‍ പ്രതികള്‍ ഹിസ്ബുല്ലയുമായി ബന്ധമുള്ള ക്യാമ്പുകളില്‍ പരിശീലനം നേടിയതും, ആയുധങ്ങള്‍ ഉപയോഗിക്കല്‍, ഡ്രോണ്‍ നിയന്ത്രണം എന്നിവയില്‍ പരിശീലനം നേടിയതുമായ വിവരങ്ങളാണ് പുറത്തുവന്നത്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഇത്തരം ഭീകര പദ്ധതികളില്‍ പങ്കാളികളായ എല്ലാവരെയും കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.