മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത അധ്യാപിക കാറിടിച്ചു മരിച്ച സംഭവത്തിൽ വഴിത്തിരിവ്.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപികയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും പോലീസ് കണ്ടെത്തി. ഭർത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.മാർച്ച് രണ്ടിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്‌കൂൾ അധ്യാപികയായ വൃഷാലി പ്രകാശ് തന്റെ ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇരുചക്ര വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃഷാലി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആദ്യഘട്ടത്തിൽ സാധാരണ വാഹനാപകടമെന്ന് കരുതിയ കേസിൽ, അധ്യാപികയുടെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ ഒരു വാഹനം കണ്ടെത്തിയത്. തുടർന്ന് ഈ വാഹനവും അതിന്റെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്യലിൽ ഡ്രൈവർ നിർണ്ണായക വെളിപ്പെടുത്തൽ നടത്തി. അധ്യാപികയെ ബോധപൂർവ്വം ഇടിച്ചുതെറിപ്പിക്കാൻ ഭർത്താവും സുഹൃത്തും ചേർന്ന് തനിക്ക് ഒരു ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയതായി ഡ്രൈവർ സമ്മതിച്ചു. ഇതോടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപികയുടെ ഭർത്താവായ പ്രകാശ് ഗവാണ്ടെയ്ക്കും മറ്റു രണ്ട് പേർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തുടർന്ന് ഭർത്താവിനെയും മറ്റുപ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കൊപ്പം കേസിലെ സാങ്കേതിക വശങ്ങളും വിശദമായി പരിശോധിച്ചുവെന്ന് അഡീഷണൽ എസ്.പി ശ്രേണിക് ലോധ പറഞ്ഞു. തന്റെ മരുമകളെ തിരിച്ചറിയാത്തൊരു വാഹനം ഇടിച്ചുതെറിപ്പിച്ചുവെന്ന് കാണിച്ച് മാർച്ച് രണ്ടിന് അധ്യാപികയുടെ ഭർതൃപിതാവാണ് ആദ്യം പരാതി നൽകിയത്.
ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാർച്ച് 11 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിനായി ഡ്രൈവർക്ക് പ്രതിഫലമായി നൽകിയ പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിന് മാസങ്ങൾക്ക് മുമ്പ്, ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയായെന്ന് ആരോപിച്ച് അധ്യാപിക പോലീസിൽ പരാതി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഈ തർക്കത്തെത്തുടർന്ന് ദമ്പതികൾ കുറച്ചുകാലം വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. എന്നാൽ, പിന്നീട് ബന്ധുക്കൾ ഇടപെട്ട് ഇവർക്കിടയിൽ അനുരഞ്ജന ചർച്ചകൾ നടത്തുകയും വീണ്ടും ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.