മുംബൈ: ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡിനെതിരെ ഉയർന്ന പരാതികളെ തുടർന്ന് രാത്രി സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയ ഈ റോഡ് ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ്. ബൃഹൻ മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ അറിയിച്ചത് പ്രകാരം, രാത്രി 10 മുതല്‍ രാവിലെ 7 വരെ ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. പകല്‍ സമയങ്ങളില്‍ റോഡ് സാധാരണ നിലയില്‍ തുറന്നിരിക്കും.മ്യൂസിക്കല്‍ റോഡിന് സമീപം താമസിക്കുന്നവർ ശബ്ദം വളരെ കൂടുതലാണെന്നും ഉറക്കം നഷ്ടപ്പെടുന്നുവെന്നും പരാതിപ്പെട്ടു. ജനലുകള്‍ തുറക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും ഫ്ലാറ്റുകള്‍ക്കുള്ളില്‍ ശബ്ദം പ്രതിധ്വനിക്കുന്നതായും നിരവധി കുടുംബങ്ങള്‍ അറിയിച്ചു. ഉദ്ഘാടനം സമയത്ത് ആളുകള്‍ ഇത് ആസ്വദിച്ചിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങള്‍ ഉയർന്നുതുടങ്ങി.
ഈ റോഡ് നരിമാൻ പോയിന്റ് മുതല്‍ വോർളി വരെയുള്ള കോസ്റ്റല്‍ റോഡിലെ ഏകദേശം 500 മീറ്റർ ഭാഗത്താണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ വാഹനം കടന്നുപോകുമ്പോള്‍ "ജയ് ഹോ " എന്ന ഗാനത്തിന്റെ ശബ്ദം കേള്‍ക്കാം. ഈ സംഗീതം ഒരുക്കിയത് എ. ആർ. റഹ്മാൻ ആണ്.
സ്പീക്കറുകള്‍ ഉപയോഗിക്കാതെ തന്നെ ഈ സംഗീതം ഉണ്ടാകുന്നതാണ് ഈ റോഡിന്റെ പ്രത്യേകത. റോഡില്‍ പ്രത്യേകമായി സ്ഥാപിച്ചിരിക്കുന്ന റംബിള്‍ സ്ട്രിപ്പുകള്‍ വഴി, 60 മുതല്‍ 80 കിലോമീറ്റർ വേഗതയില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടയറും റോഡും തമ്മിലുള്ള ഘർഷണത്തില്‍ നിന്നുള്ള വൈബ്രേഷൻ സംഗീതമായി കേള്‍ക്കപ്പെടുന്നു.
എന്നാല്‍, ശബ്ദ മലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്നുവെന്നാണ് പ്രധാന ആരോപണം. രാത്രി സമയങ്ങളില്‍ വലിയ ശബ്ദം അനുവദനീയമല്ലെന്നും, പകല്‍ സമയത്തും ശബ്ദനില ഉയർന്നതാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതിനെ തുടർന്ന് അധികാരികള്‍ പരിശോധന നടത്തി പ്രശ്നങ്ങള്‍ യാഥാർത്ഥ്യമാണെന്ന് കണ്ടെത്തുകയും രാത്രിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.
ഇപ്പോള്‍ ഈ മ്യൂസിക്കല്‍ റോഡ് ഒരു പുതിയ ആശയമായി ശ്രദ്ധ നേടിയെങ്കിലും, അതിന്റെ ശബ്ദ പ്രശ്നങ്ങള്‍ കാരണം വിവാദത്തില്‍ പെട്ടിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.