ന്യൂഡൽഹി; പാക്കിസ്ഥാന്‍ പ്രകോപനമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും പടിഞ്ഞാറന്‍ അതിർത്തിയിൽ ജാഗ്രത പാലിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
മുംബൈ, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു.അഫ്ഗാനിസ്ഥാനുമായി സംഘർഷം നടക്കുന്നതിനാൽ നിരവധി ആഭ്യന്തര വെല്ലുവിളികൾ പാക്കിസ്ഥാൻ നേരിടുന്നുണ്ട്. ഇതിനിടയിലാണ് പ്രകോപനം സൃഷ്ടിക്കാൻ ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടാൻ പാക്ക് സൈന്യവും ഐഎസ്ഐയും ശ്രമിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പാക്കിസ്ഥാനിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം ഇത്തരം ശ്രമങ്ങൾ ഉണ്ടാകാറുണ്ട്. രാഷ്ട്രീയ വിവാദങ്ങൾ വഴിതിരിച്ചു വിടാനാണ് പാക്ക് അധികൃതർ ഇത്തരം നീക്കം നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികളോട് നിരീക്ഷണവും വിവരശേഖരണവും ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. മഹാരാഷ്ട്രയിൽ തീവ്രവാദ വിരുദ്ധ സേന പരിശോധന ശക്തമാക്കി. ചില സംഘടനകൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലും പരിശോധന നടന്നു. ചിലരെ കസ്റ്റഡിയിലെടുത്തു.യുഎസ്-ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനുള്ള മറയായി ഉപയോഗിക്കപ്പെട്ടേക്കാമെന്ന് സുരക്ഷാ ഏജൻസികൾ കരുതുന്നു.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ശ്രീനഗറിൽ മുതിർന്ന പൊലീസ്, സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുമായി സുരക്ഷാ അവലോകന യോഗം ചേർന്നു. പൊതുസമാധാനവും ക്രമസമാധാനവും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സൈന്യവും സ്ഥിതിഗതികൾ വിലയിരുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.