തിരുവമ്പാടി(കോഴിക്കോട്); കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ ആദ്യ പാറ പൊട്ടിക്കലിന്റെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, മുൻ എംഎൽഎ ജോർജ് എം തോമസ്, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പങ്കെടുത്തു.നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടും കൂടിയാണ് തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സ്വപ്നത്തിൽ പോലും ആരും കാണാതിരുന്ന പദ്ധതിയാണ് ഇവിടെ യാഥാർഥ്യമാകാൻ പോകുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി പൂർത്തീകരിക്കുന്നതോടെ പത്തു മിനിറ്റിനകം കോഴിക്കോടുനിന്ന് വയനാട്ടിൽ എത്താനാകും. കേരളത്തിന്റെ സമസ്ത മേഖലകളിലും ഇതിന്റെ ശുഭകരമായ പ്രതിഫലനം ഉണ്ടാകും. ഇത് ജനകീയ വിജയമാണെന്നും മന്ത്രി റിയാസ് പറഞ്ഞു.കിഫ്ബി പിന്തുണയോടെ നിർമിക്കുന്ന ഇരട്ടതുരങ്കം 2029ൽ പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരം കയറാതെ വാഹനങ്ങൾക്ക് കോഴിക്കോട് തിരുവമ്പാടിയിലെ മറിപ്പുഴ സ്വർഗംകുന്നിൽനിന്ന് വയനാട് മേപ്പാടിയിൽ എത്താനാകും. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണൽ കൂടിയാണിത്. 2134 കോടി രൂപ ചെലവിൽ നിർമിക്കുന്ന തുരങ്കപദ്ധതിയുടെ ദൈർഘ്യം 8.73 കിലോമീറ്ററാണ്. കോഴിക്കോട് – വയനാട് യാത്രാദൂരത്തിൽ 35 കിലോമീറ്ററും 1.30 മണിക്കൂർ സമയലാഭവും ഇതിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
23 ഡ്രിൽ ഹോളുകളാണ് വെള്ളിയാഴ്ച ബ്ലാസ്റ്റ് ചെയ്യുന്നതെന്ന് കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടറും അടൽ ടണൽ തീർത്ത് ചരിത്രം കുറിച്ചയാളുമായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ) മുൻ ചീഫ് എൻജിനീയർ കെ.പി.പുരുഷോത്തമൻ പറഞ്ഞു. ഡിലേ ഡീറ്റനേറ്റർ സംവിധാനം ഉപയോഗിച്ചുള്ള പാറ തുരക്കൽ രീതിയാണ് ഇവിടെ നടപ്പാക്കുന്നത്.
ചാർണോക്കൈറ്റ് പാറകളായതിനാൽ തുരങ്കനിർമാണത്തിന് ഉചിതമായ ബലവത്തായ പാറകളാണ് ഇവിടെയുള്ളതെന്ന നിഗമനമാണ് ഉള്ളതെന്നും നാലു വർഷം എന്ന സമയപരിധിക്കുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.