വാഷിങ്ടൻ :ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയെ ആക്രമിച്ചു കടലിൽ മുക്കിയെന്നു സ്ഥിരീകരിച്ച് യുഎസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് ആണ്, ദേനയെ ടോർപിഡോ ഉപയോഗിച്ച് ആക്രമിച്ചത് യുഎസ് അന്തർവാഹിനിയാണെന്നു സ്ഥിരീകരിച്ചത്.
ഇന്ത്യൻ നാവികസേന ആതിഥ്യം വഹിച്ച മിലൻ നാവികാഭ്യാസത്തിൽ പങ്കെടുത്ത് വിശാഖപട്ടണത്തുനിന്നു മടങ്ങുകയായിരുന്ന, ഫ്രിഗേറ്റ് ക്ലാസ് യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയാണ് ശ്രീലങ്കൻ തീരത്തിനു സമീപം രാജ്യാന്തര സമുദ്രാതിർത്തിയിൽ വച്ച് ആക്രമിക്കപ്പെട്ടത്. യുഎസ് അന്തർവാഹിനിയാണ് ദേനയ്ക്കു നേരേ ടോർപിഡോ ആക്രമണം നടത്തിയതെന്നു സ്ഥിരീകരിച്ച ഹെഗ്സേത്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു ശത്രുക്കപ്പലിനെ യുഎസ് ടോർപിഡോ ചെയ്യുന്നതെന്നും പറഞ്ഞു.ആക്രമണത്തിന്റെ വിഡിയോയും യുഎസ് പുറത്തുവിട്ടു. കപ്പൽ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 110 നാവികരെ കാണാതായതായി വിവരമുണ്ടായിരുന്നു. മുങ്ങിയ കപ്പലിൽനിന്ന് 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയെന്ന് ലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത് പറഞ്ഞിരുന്നു. ആക്രമണം ആണവ മുങ്ങിക്കപ്പലിൽനിന്ന്.യുഎസിന്റെ ആണവ മുങ്ങിക്കപ്പലിൽനിന്നുള്ള ടോർപിഡോ ആക്രമണത്തിലാകും ഇറാന്റെ കപ്പൽ തകർന്നതെന്നു പ്രതിരോധ വിദഗ്ധർ പറയുന്നു.
യുഎസിൽനിന്ന് ഇത്രയേറെദൂരെ വച്ച് ആക്രമണം നടന്നു എന്നതാണ് ആണവ മുങ്ങിക്കപ്പലാണ് ആക്രമിച്ചതെന്ന നിഗമനത്തിനു പിന്നിൽ. ഇന്ധനം നിറയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ മാസങ്ങളോളം തുടർച്ചയായി യാത്ര ചെയ്യാനും മറ്റു കപ്പലുകളുടെ ശ്രദ്ധയിൽപെടാതെ പ്രവർത്തിക്കാനും കഴിയുന്നവയാണ് ആണവ മുങ്ങിക്കപ്പലുകൾ. ഫെബ്രുവരി 17നാണ് ഐആർഐഎസ് ദേന വിശാഖപട്ടണത്തെത്തിയത്. 26ന് മടക്കയാത്ര ആരംഭിച്ചു. ഇന്ധനം നിറയ്ക്കാനായി 2 ദിവസത്തിനകം കൊച്ചി തുറമുഖത്ത് അടുക്കേണ്ടിയിരുന്നുവെന്നും സൂചനയുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.