പെരുമ്പാവൂർ: കീഴില്ലത്ത് യുവതിയെ വീടിനുള്ളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കൂടെ താമസിച്ചിരുന്ന കോതമംഗലം സ്വദേശി ലൈജുവിനെ (47) വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിച്ചു.
ദാരുണ അന്ത്യം മകന്റെ മുന്നിൽ
ഞായറാഴ്ച രാവിലെ 11:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിന് പിന്നിലെ മുറിയിൽ ഏഴ് വയസ്സുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
ജോലിക്കിടെ ഇരുവരും മുറിയിലേക്ക് പോയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് മകൻ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ജിബിമോൾ ചലനമറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപവാസികളും ജീവനക്കാരും ചേർന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ കൈയിലും തലയിലും പരിക്കേറ്റ അടയാളങ്ങളുമുണ്ട്. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിക്കായി തിരച്ചിൽ; ഒടുവിൽ ആശുപത്രിയിൽ
ജിബിയെ ആക്രമിച്ച ശേഷം ബൈക്കുമായി കടന്നുകളഞ്ഞ ലൈജുവിനെ ഉച്ചയോടെ എ.എം. റോഡിൽ പെരുമ്പാവൂർ പട്ടാൽ ഭാഗത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വിവാഹബന്ധം വേർപ്പെടുത്തിയവർ; 10 വർഷത്തെ ഒരുമിച്ചുള്ള താമസം
ഇരുവരും നേരത്തെ വിവാഹിതരും പിന്നീട് ബന്ധം വേർപ്പെടുത്തിയവരുമാണെന്ന് പോലീസ് അറിയിച്ചു. ആദ്യഭാര്യയ്ക്ക് ജീവനാംശം നൽകാത്തതിനെ തുടർന്ന് ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തുടർന്ന് ജിബിമോളുമായി അടുപ്പത്തിലാവുകയും പത്തു വർഷത്തോളമായി ഒരുമിച്ച് താമസിച്ചു വരികയുമായിരുന്നു. ഇവർ നിയമപരമായി വിവാഹിതരല്ലെന്നാണ് വിവരം. ലൈജുവിന് ആദ്യബന്ധത്തിൽ രണ്ട് മക്കളും ജിബിക്ക് ഒരു മകളുമുണ്ട്. കുറുപ്പംപടി പോലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.