യുകെ:ബ്രിട്ടനിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള ഇത്തിഹാദ്, എമിറേറ്റ്സ് വിമാനങ്ങളുടെ സർവീസ് ഭാഗികമായി പുനഃരാരംഭിച്ചു.
ഇന്നലെ മുതലാണ് അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഏതാനും വിമാനങ്ങൾ എത്തിത്തുടങ്ങിയത്. എന്നാൽ ഖത്തർ എമിറേറ്റ്സ്, ഗൾഫ് എയർ വിമാനങ്ങൾ തുടങ്ങുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.നിലവിലെ സാഹചര്യത്തിൽ എല്ലാ സർവീസുകളും തുടരാനാകില്ലെങ്കിലും ലിമിറ്റഡ് സർവീസുകളിലൂടെ അവശ്യ സേവനം ഉറപ്പുവരുത്താനാണ് എയർലൈൻ കമ്പനികളുടെ തീരുമാനം. കൂടുതൽ എയർസ്പേസുകൾ സുരക്ഷിതമാകുന്നതനുസരിച്ച് മാത്രമാകും സർവീസുകളുടെ വിപുലീകരണം.അമേരിക്കൻ - ഇസ്രയേലി സേനകളുടെ ഇറാൻ ആക്രമണങ്ങളുടെയും ഇറാന്റെ തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലൂടെയുള്ള ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞാഴ്ച പൊടുന്നനെ സർവീസ് നിർത്തിവയ്ക്കേണ്ടി വന്നത്. ലക്ഷക്കണക്കിന് യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിച്ചു. നിരവധി പേർ ഗൾഫിൽ കുടുങ്ങിപ്പോയി. ഇവരെയെല്ലാം തിരികെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുക എന്നതാണ് ഭാഗികമായി ആരംഭിച്ച സർവീസുകളുടെ പ്രധാന ലക്ഷ്യം.
ഇതിനായി ബ്രിട്ടൻ ചാർട്ടേർഡ് വിമാന സർവീസുകളും ആരംഭിച്ചു. മസ്കത്തിൽ കുടുങ്ങിയ യാത്രക്കാരുമായി ഇതിനോടകം രണ്ടു ചാർട്ടേർഡ് വിമാനങ്ങൾ ബ്രിട്ടനിലെത്തി. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ നിന്നാണ് ചാർട്ടേർഡ് വിമാനങ്ങളുടെ സർവീസ്. ലണ്ടൻ ഹിത്രു, മാഞ്ചസ്റ്റർ, ബാർസിലോണ, ബ്രസൽസ്, ഡബ്ലിൻ, റോം, പാരിസ്, മിലാൻ എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദ് സർവീസ് പുനഃരാരംഭിച്ചിരിക്കുന്നത്.
മുൻകൂട്ടി ടിക്കറ്റ് ബുക്കു ചെയ്തിട്ടുള്ളവർക്കാണ് ഈ സർവീസുകളിൽ പ്രഥമ പരിഗണന. എതാനും ടിക്കറ്റുകൾ വെബ്സൈറ്റുകളിലും ലഭ്യമാണെന്നാണ് എയർലൈൻ കമ്പനികൾ അറിയിക്കുന്നത്.ബ്രിട്ടനിലെ ഹീത്രു, ഗാട്ട്വിക്ക്, ബർമിങ്ങാം, മാഞ്ചസ്റ്റർ, എഡിൻബറോ എന്നിവടങ്ങളിലേക്ക് ഇന്ന് ഇത്തിഹാദ് വിമാനങ്ങൾ അബുദാബിയിൽ നിന്നും സർവീസ് സ്ഥീരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച 35 എമിറേറ്റ്സ് വിമാനങ്ങൾ ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിലേക്ക് ദുബായിൽ നിന്നും സർവീസ് നടത്തി.
30,000 പേരെയാണ് ഇത്തരത്തിൽ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. ഇന്ന് ദുബായിൽ നിന്നും 83 സ്ഥലങ്ങളിലേക്കായി 106 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഖത്തർ, ബഹ്റൈൻ എയർസ്പേസുകൾ ഇനിയും തുറക്കാത്തത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
എത്രയും വേഗം വിമാന സർവീസുകൾ തുടങ്ങാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്നാണ് ഖത്തർ സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിക്കുന്നത്. വിമാനക്കമ്പനിയിൽ നിന്നും നേരിട്ട് അറിയിപ്പ് ലഭിക്കാതെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തേണ്ടതില്ലെന്ന് അഥോറിറ്റി വ്യക്തമാക്കി. ബഹ്റൈനിലും സമാനമാണ് സ്ഥിതിഗതികൾ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.