ടെഹ്റാൻ: ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തിൽ മറ്റു അയൽരാജ്യങ്ങളെ ആക്രമിച്ചതിൽ ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ.
ഇറാനെ ആക്രമിച്ചാൽ മാത്രമേ ഇനി അയൽരാജ്യങ്ങൾക്കു നേരെ ആക്രമണം ഉണ്ടാകൂ എന്നും ഇറാൻ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇറാൻ ആക്രമണം നടത്തിയ അയൽരാജ്യങ്ങളോട് മാപ്പുപറയുന്നു. അയൽരാജ്യങ്ങൾക്കു നേരെ ഇനി ആക്രമണം ഉണ്ടാകില്ല. ഇറാനെ ആക്രമിച്ചാൽ മാത്രമേ ആ രാജ്യങ്ങളിലേക്ക് മിസൈൽ അയക്കൂ’’– മസൂദ് പെസഷ്കിയാൻ പറഞ്ഞു.‘ഇറാൻ കീഴടങ്ങില്ല’ എന്നും ഇറാൻ ജനത കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കൾക്ക് അവരുടെ കുഴിമാടങ്ങളിലേക്ക് കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞദിവസം 80ലേറെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇറാനിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ടെഹ്റാനിലും ഇറാനെറെ മധ്യമേഖലകളിലുമാണ് ആക്രമണമുണ്ടായത്.
അതിനിടെ, ഗൾഫ് മേഖലയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ദുബായ് വിമാനത്താവളത്തിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ടെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇറാനിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ നീക്കം തുടങ്ങി. ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
ടെഹ്‌റാൻ, ഖോം എന്നീ രണ്ട് ഇറാനിയൻ നഗരങ്ങളിലാണ് ഇവർ കഴിയുന്നത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.അതിനിടെ, ഇറാനിൽ ഇസ്രയേൽ വീണ്ടും ആക്രമണം കടുപ്പിച്ചു. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിനടുത്ത് ഇസ്രയേൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. നാശനഷ്ടം എത്രത്തോളം എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
യുഎസ്–ഇസ്രയേൽ സംഘർഷത്തിൽ റഷ്യ ഇറാന് സഹായം നൽകുന്നെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ ആക്രമണം. യുഎസിനും ഇസ്രയേലിനുമെതിരെ 23ാം റൗണ്ട് ആക്രമണം തുടങ്ങിയതായി ഇറാൻ സൈന്യമായി റവല്യൂഷനറി ഗാർഡ് കോറും (ഐആർജിസി) അറിയിച്ചു. ഇറാൻ മിസൈലുകൾ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. അതേസമയം, യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർ മെഡിറ്ററേനിയൻ കടലിൽനിന്ന് കരിങ്കടലിലെത്തി.
ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ഫോഡ് സൂയസ് കനാൽ മാർഗമാണ് കരിങ്കടലിൽ എത്തിയത്. ഇറാനുമായി കരിങ്കടൽ നേരിട്ട് അതിർത്തി പങ്കുവയ്ക്കുന്നില്ലെങ്കിലും ഏദൻ കടലിടുക്കുവഴി ഇറാന് സമീപം എത്താനാകും. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയതുൾപ്പെടെയുള്ള ട്രംപിന്റെ നീക്കങ്ങളിൽ യുഎസ്എസ് ജെറാൾഡ് ഫോഡ് മുഖ്യപങ്കുവഹിച്ചിരുന്നു. ഇറാനെ നയിക്കാൻ യോഗ്യനായ നേതാവിനെ യുഎസ് തേടുകയാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെവിറ്റിന്റെ പരാമർശം. യുഎസ് ഇന്റലിജൻസ് ഏജൻസികളും സർക്കാരും ചിലരെ നിർദേശിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ലെവിറ്റ് പറഞ്ഞു. ഇറാന്റെ വ്യോമമേഖല പിടിച്ചെടുക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. നാലു മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ ഈ ലക്ഷ്യം നേടുമെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ഇറാൻ നിരുപാധികം കീഴടങ്ങുകയല്ലാതെ മറ്റൊരു കരാറിനും യുഎസ് തയാറല്ലെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്.
ഇറാനെതിരായ യുദ്ധം ഇസ്രയേൽ തെക്കൻ ലബനനിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ബെയ്റൂട്ടിലെ ദഹിയെ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിലെ ഹിസ്ബുല്ലയുടെ താവളങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഹിസ്ബുല്ല ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.