വാഷിങ്ടൻ: പശ്ചിമേഷ്യൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇറാൻ രാഷ്ട്രീയത്തിൽ നിഗൂഢതകൾ നിറയുന്നു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനയി എവിടെയാണെന്നത് സംബന്ധിച്ച് അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്കും ഇസ്രയേലിന്റെ മൊസാദിനും ഇതുവരെ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല.മാർച്ച് ഒൻപതിന് ചുമതലയേറ്റ ശേഷം മുജ്തബ ഇതുവരെ ഒരു പൊതുപരിപാടിയിലും പ്രത്യക്ഷപ്പെടാത്തതാണ് സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവെച്ചിരിക്കുന്നത്.
പേർഷ്യൻ പുതുവർഷമായ നൗറൂസിൽ പരമോന്നത നേതാവ് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ലോകം കരുതിയിരുന്നത്. ഇറാനിലെ മുൻഗാമികളെല്ലാം പിന്തുടർന്നുപോന്ന ഈ കീഴ്വഴക്കം മുജ്തബയും പാലിക്കുമെന്ന് ഇന്റലിജൻസ് ഏജൻസികൾ കണക്കുകൂട്ടിയിരുന്നു. എന്നാൽ നൗറൂസ് ദിനത്തിലും അദ്ദേഹം നേരിട്ടെത്തിയില്ല.
പകരം, നേരത്തെ തയ്യാറാക്കിയ ഒരു പ്രസ്താവന മാത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. ഇതോടെ മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ സജീവമായി.അതേസമയം, മുജ്തബ ഖമനയി ജീവനോടെയുണ്ടെന്നും ഭരണപരമായ കാര്യങ്ങളിൽ സജീവമാണെന്നും വ്യക്തമാക്കുന്ന ചില തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് യുഎസ്-ഇസ്രയേൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുജ്തബയുമായുള്ള കൂടിക്കാഴ്ചകൾക്കായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ സമയം തേടുന്ന വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. നിർണ്ണായകമായ പല സൈനിക ഉത്തരവുകളും നൽകുന്നത് മുജ്തബ തന്നെയാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു.
നിലവിലെ യുദ്ധസാഹചര്യത്തിൽ കടുത്ത സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാലാണ് അദ്ദേഹം പൊതുമധ്യത്തിൽ വരാത്തതെന്നാണ് പ്രാഥമിക നിഗമനം. പുതുവർഷത്തോടനുബന്ധിച്ച് മുജ്തബയുടെ ഏതാനും ചിത്രങ്ങൾക്കൊപ്പം ഒരു സന്ദേശം അദ്ദേഹത്തിന്റെ ഔദ്യോഗിക ടെലഗ്രാം ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ, ഈ ചിത്രങ്ങൾ അടുത്തിടെ എടുത്തതാണോ അതോ പഴയതാണോ എന്ന കാര്യത്തിൽ സിഐഎ പരിശോധന തുടരുകയാണ്. ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ലോകരാജ്യങ്ങൾ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.