തിരുവനന്തപുരം∙ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിച്ചു. നിലവിലെ സെക്രട്ടറി വി. ജോയ്യെ വര്‍ക്കലയില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെയാണ് എ.എ.റഹീമിനെ ജില്ലാ സെക്രട്ടറിയാക്കാന്‍ ധാരണയായത്.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ് റഹീം. വര്‍ക്കലയില്‍ ജോയിയെ ഒഴിവാക്കിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. തുടര്‍ഭരണം ഉറപ്പാക്കാന്‍ വിജയസാധ്യതയ്ക്കു തന്നെ മുന്‍ഗണന നല്‍കണമെന്ന് വാദമുയര്‍ന്നതോടെയാണ് ജോയിക്കു നറുക്കു വീണത്.ജില്ലയില്‍ സിപിഎം കഴിഞ്ഞതവണ മത്സരിച്ച 10ല്‍ 9 സീറ്റിലും സിറ്റിങ് എംഎല്‍എമാരുടെ പേരുകള്‍ക്കു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയിരുന്നു. ജോയി മത്സരിക്കുന്ന കാര്യത്തില്‍ മാത്രമാണ് ആശയക്കുഴപ്പം നിലനിന്നത്. അതേസമയം, മണ്ഡലം നിലനിര്‍ത്താന്‍ ജോയിയുടെ സ്ഥാനാര്‍ഥിത്വം അനിവാര്യമാണെന്ന വിലയിരുത്തലിലാണു ജില്ലയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്.
മന്ത്രി വി.ശിവന്‍കുട്ടി (നേമം), വി. ജോയ് (വര്‍ക്കല), ഒ.എസ്.അംബിക (ആറ്റിങ്ങല്‍), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രന് (കഴക്കൂട്ടം), വി.കെ.പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), ജി.സ്റ്റീഫന്‍ (അരുവിക്കര), സി.കെ.ഹരീന്ദ്രന്‍ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആന്‍സലന്‍ (നെയ്യാറ്റിന്‍കര) എന്നിങ്ങനെയാണ് സിപിഎം സ്ഥാനാര്‍ഥിപട്ടിക.
5നു ചേരുന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റികളിലും റിപ്പോര്‍ട്ട് ചെയ്തശേഷം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.ജോയി, കടകംപള്ളി, ഐ.ബി.സതീഷ്, ഡി.കെ.മുരളി, സി.കെ.ഹരീന്ദ്രന്‍, കെ.ആന്‍സലന്‍ എന്നീ 6 പേര് തുടര്‍ച്ചയായി 2 ടേം എംഎല്എമാരായിരുന്നവരാണ്.
ജയസാധ്യത കണക്കിലെടുത്താണ് ടേം വ്യവസ്ഥയില്‍ ഇളവു നല്‍കിയിരിക്കുന്നത്. 2019ല്‍ ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തിയ വി.കെ.പ്രശാന്തിനു 2 ടേം പൂര്‍ണമായിട്ടില്ല. 2011ല്‍ എംഎല്‍എയായ ശിവന്‍കുട്ടി 2016ല്‍ പരാജയപ്പെട്ടതിനാല്‍ ഇടവേളയുണ്ടായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.