ആലപ്പുഴ: പാചകവാതക ക്ഷാമം രൂക്ഷമായതോടെ കൂടുതൽ ഹോട്ടലുകൾ അടച്ചു. ചെറിയ പെരുന്നാൾ വരെ എങ്ങനെയെങ്കിലും ഹോട്ടൽ തുറന്നു പ്രവർത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഉടമകൾ. പെരുന്നാൾ ആഘോഷത്തിനായി കഴിഞ്ഞ ദിവസം അടച്ച ഹോട്ടലുകളിൽ പലതും തുറന്നില്ല.
പാചകവാതക ക്ഷാമത്തിനൊപ്പം പാമോയിലിനു വില കൂടിയതും ഹോട്ടലുകൾക്കു തിരിച്ചടിയായി. ഇതോടെ പൊറോട്ടയ്ക്കു മൂന്നു രൂപ വരെ വിലക്കൂട്ടി. ബിരിയാണിക്കും കറികൾക്കും നേരത്തേ വില കൂട്ടിയിരുന്നു. പ്രതിസന്ധി മറികടക്കാൻ ആവശ്യമെങ്കിൽ വിലവർധന നടപ്പാക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്. 20% പാചകവാതകം നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അതിനുള്ള നടപടിയായിട്ടില്ലെന്നും വാക്ക് പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
തൊഴിലാളികൾക്കുള്ള ചെലവിനു വേണ്ടി മാത്രമാണു ചില ഹോട്ടലുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. കനലിൽ ചുട്ടെടുക്കുന്ന അൽഫാം പോലെയുള്ള വിഭവങ്ങളെയാണു ഹോട്ടലുകാർ പ്രോത്സാഹിപ്പിക്കുന്നത്. കറികൾ ചൂടോടെ നിർത്തുന്നതിനായി മണിക്കൂറുകൾ തീ കത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകൾ കൂടുതൽ ഹോട്ടലുകാർ ഉപയോഗിച്ചു തുടങ്ങി.
സിലിണ്ടറിന് ഇരട്ടിവില പ്രതിസന്ധി മുതലെടുത്തു സ്വകാര്യ കമ്പനികളുടെ സിലിണ്ടറുകൾ ഉയർന്ന വിലയ്ക്കു വിൽക്കുന്നു. 17 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 3000 രൂപ മുതലാണു വില. ഷവർമ, ഷവായ് തുടങ്ങിയവയ്ക്കും കറികൾക്കുമൊക്കെ പാചകവാതകം വേണമെന്നതിനാൽ ഉയർന്ന വിലയ്ക്കു സിലിണ്ടറുകൾ വാങ്ങാൻ ഹോട്ടലുകാർ നിർബന്ധിതരാകുകയാണ്.
ബംഗാൾ തിരഞ്ഞെടുപ്പും പ്രതിസന്ധി പാചകവാതക ക്ഷാമത്തിനു പുറമേ ബംഗാളിൽ തിരഞ്ഞെടുപ്പു നടക്കുന്നതും ഹോട്ടൽ മേഖലയെ ബാധിക്കുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നാട്ടിൽ പോകാൻ ഒട്ടേറെ തൊഴിലാളികൾ സന്നദ്ധരായിട്ടുണ്ട്. ഇവർ തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്തതിനാൽ ചെലവിനുള്ള പണം നൽകി നിലനിർത്തുകയാണെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.നസീർ പറഞ്ഞു.
അപേക്ഷകൾ 410 പൊതുവിതരണ വകുപ്പിന്റെ കേരള എൽപിജി സപ്ലൈ പോർട്ടലിൽ ഇതുവരെ ജില്ലയിൽ നിന്നു 410 അപേക്ഷകൾ ലഭിച്ചു. ഇതിൽ 201 അപേക്ഷകൾ പ്രാഥമിക പരിശോധന കഴിഞ്ഞ് അംഗീകാരത്തിനെത്തി. 184 എണ്ണത്തിനു ജില്ലാ സപ്ലൈ ഓഫിസർ അംഗീകാരം നൽകി. വാണിജ്യാവശ്യത്തിനുള്ള പാചകവാതക പ്രതിസന്ധി പരിഹരിക്കുന്നതിനു ജില്ലയിൽ ഒരു ദിവസം 6.54 ടൺ പാചകവാതകമാണ് അനുവദിക്കുന്നത്. മുൻഗണനാക്രമമനുസരിച്ച് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കു ശേഷമാണു ഹോട്ടലുകൾക്കു നൽകുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.