കൊച്ചി: ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ദുബായ് വ്യവസായി ഹൈക്കോടതിയിൽ. ഗുരുതരമായ ആരോപണങ്ങളാണ് സിനിമയുടെ നിർമാതാക്കൾക്കെതിരെ ഹർജിയിൽ ആരോപിച്ചിട്ടുള്ളത്. നിർമാതാക്കൾക്കെതിരെ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തന്നിൽ നിന്നും തട്ടിയെടുത്ത 15 കോടിയിലധികം രൂപ ഉപയോഗിച്ചാണ് സിനിമ നിർമ്മിച്ചതെന്നാണ് ഹർജിയിലെ ആരോപണം.
പാലക്കാട് ചെർപ്പുളശേരി സ്വദേശി നൗഫൽ അഹമ്മദ്, തൃശൂർ വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവർക്കെതിരെയാണ് പരാതി. ദുബായിലെ ഇന്ത്യൻ വ്യവസായി മംഗിലാൽ സുനിൽ അഗർവാളാണ് ഹർജിക്കാരൻ. വേൾഡ് വൈഡ് ഫിലിംസ് എന്ന ചലച്ചിത്ര വിതരണ കമ്പനി നടത്തുന്ന തന്നിൽ നിന്ന് നൗഫലും ബ്രിജീഷും ചേർന്ന് 2019ൽ വ്യവസായ ആവശ്യങ്ങൾക്കായി 61 ലക്ഷത്തിലധികം യുഎഇ ദിർഹം (15 കോടി രൂപ) വായ്പയായി വാങ്ങി. എന്നാൽ ഇവർ നൽകിയ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതോടെ ദുബായ് കോടതിയിൽ ക്രിമിനൽ, സിവിൽ കേസുകൾ ഫയൽ ചെയ്തു. ഈ കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും നൗഫലും ബ്രിജീഷും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് മുങ്ങിയെന്നാണ് ഹർജിയിലെ ആരോപണം.
ദുബായിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യ എന്ന പേരിൽ സിനിമാ നിർമ്മാണം ആരംഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവർ അഭിനയിക്കുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണത്തിനു തട്ടിയെടുത്ത പണം ഉപയോഗിച്ചു. വിദേശത്ത് നിന്നും ഹവാല മാർഗങ്ങളിലൂടെ കടത്തിയ പണമാണെന്നും അതിനാൽ പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, ഫെമ, പാസ്പോർട്ട് നിയമം എന്നിവ പ്രകാരം സിബിഐയും ഇ.ഡിയും അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് സിനിമാ നിർമ്മാണം എന്നതിനാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ‘പള്ളിച്ചട്ടമ്പി’ സിനിമയുടെ റിലീസ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. ഏപ്രിൽ 10നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.