തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ബെംഗളൂരുവിലെ കോറമംഗലയില്‍ 49,000 ചതുരശ്രയടിയുള്ള കൊട്ടാരത്തിന്റെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമില്‍ ആരോപിച്ചിരിക്കുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ പ്രദേശത്താണ് ഈ ഒന്നര ഏക്കര്‍ ഭൂമി. ചതുരശ്രയടിക്ക് 35,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ഇവിടെ വില. ഭൂമിയുടെ വില മാത്രം 200 കോടി വരും. മാര്‍ച്ച് 17നാണ് ഇതിന്റെ നികുതി അടച്ചതെന്നും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും വ്യക്തമാക്കി അതിന്റെ ലിങ്കും കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്. 2024ലെ സത്യവാങ്മൂലത്തില്‍ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടണമെന്നും നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് രാജീവ് ചന്ദ്രശേഖറിന് 93.88 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയിലെ കോറമംഗലയില്‍ 15.07 കോടി വില മതിക്കുന്ന 9600 ചതുരശ്ര അടിയുടെ വീട്, 369.12 ഗ്രാം സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 3.58 കോടിയുടെ ആഭരണങ്ങള്‍, 10,000 രൂപ വിലമതിക്കുന്ന 1942 മോഡല്‍ കാര്‍, പലിശ ഇനത്തില്‍ ലഭിച്ച 5 ലക്ഷം രൂപ, ഓഹരികളിലും കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി 35.83 കോടിയുടെ നിക്ഷേപം, ബാങ്കുകളില്‍ 4.37 കോടിയുടെ സ്ഥിരനിക്ഷേപം, സ്ഥാപനങ്ങള്‍ വഴി വായ്പയായി നല്കിയ 34.96 കോടി എന്നിവയാണു സ്വത്തുക്കളില്‍ വരുന്നത്. കൈവശം 64,100 രൂപ മാത്രമാണുള്ളത്.
ആദായനികുതി വകുപ്പില്‍ സമര്‍പ്പിച്ച റിട്ടേണ്‍ പ്രകാരം പ്രതിവര്‍ഷ വരുമാനം 92.91 ലക്ഷം രൂപയാണ്. ഭാര്യ അഞ്ജുവിന് 60.50 ലക്ഷം രൂപയാണു പ്രതിവര്‍ഷ വരുമാനം. 9.08 കോടിയുടെ ആഭരണങ്ങളടക്കം ഭാര്യയുടെ ആകെ സ്വത്ത് 18.10 കോടിയാണ്. കൈവശം 3.40 ലക്ഷം രൂപയുമുണ്ട്. വായ്പകള്‍ ഉള്‍പ്പെടെ രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളാണുള്ളത്. കളമശേരി സ്ഫോടനത്തെത്തുടര്‍ന്നു സമൂഹമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയതുമായി ബന്ധപ്പെട്ട് രാജീവിനെതിരെ എറണാകുളത്തു ക്രിമിനല്‍ കേസുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.