ദേശീയപാതകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിലവിൽ നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇനി മുതൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഒരുങ്ങി ദേശീയപാത അതോറിറ്റി.
രാജ്യത്തെ 40,000 കിലോമീറ്ററിലധികം ദൂരമുള്ള പാതകളുടെ ആരോഗ്യം വിലയിരുത്തുന്നതിനായി എഐ, മെഷീൻ ലേണിംഗ് സാധ്യതകൾ ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഹൈവേകളിലെ കുഴികൾ മുതൽ വിള്ളലുകൾ വരെ കൃത്യമായി കണ്ടെത്താൻ ഈ പുതിയ സംവിധാനം സഹായിക്കും.
ഉന്നതനിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഴ്ചയിലൊരിക്കൽ എല്ലാ പാതകളിലും ഇത്തരത്തിലുള്ള നിരീക്ഷണം നിർബന്ധമാക്കും.
വാഹനങ്ങളിലെ ഡാഷ് ബോർഡിലുള്ള ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ നിർമിതബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്ത് കുഴികൾ, റോഡിലെ നിരപ്പില്ലാത്ത അവസ്ഥ തുടങ്ങി മുപ്പതോളം തകരാറുകൾ തരംതിരിച്ച് റിപ്പോർട്ട് ചെയ്യും. ഇതോടെ പരാതികൾക്കായി കാത്തുനിൽക്കാതെ തന്നെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ സാധിക്കും.
റോഡിലെ കുഴികൾക്ക് പുറമെ, ട്രാഫിക് അടയാളങ്ങൾ, വരികൾ രേഖപ്പെടുത്തിയത്, അപകട മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും ഈ സംവിധാനം വിലയിരുത്തും.
മാസത്തിലൊരിക്കൽ നടത്തുന്ന രാത്രികാല പട്രോളിംഗിലൂടെ പാതകളിലെ വെളിച്ചക്കുറവ് പരിഹരിക്കാനും ലക്ഷ്യമിടുന്നുണ്ട്. പാതയോരങ്ങളിലെ അനധികൃത പാർക്കിംഗ്, കൈയേറ്റങ്ങൾ, വെള്ളക്കെട്ട് എന്നിവ നിരീക്ഷിക്കാനും പ്രത്യേക വിഭാഗത്തെ സജ്ജമാക്കും. ശാസ്ത്രീയമായ ഈ ഇടപെടലിലൂടെ അപകടരഹിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കഴിയുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രതീക്ഷ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.