കൊച്ചി: താൻ ഉൾപ്പെടെയുള്ള എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീലുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ.
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. വെള്ളാപ്പള്ളിയുടെ ഹർജി നാളെ പരിഗണിച്ചേക്കും. കമ്പനി നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടർമാർ അയോഗ്യരാണെന്ന് ജസ്റ്റിസ് ടി.ആർ.രവി കഴിഞ്ഞ ദിവസമാണ് വിധി പറഞ്ഞത്. എസ്എൻഡിപി യോഗത്തിന്റെ താൽകാലിക ചുമതലയ്ക്കായി ഡയറക്ടർമാരെ നിയമിക്കാനും കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു.
യോഗം ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് റജിസ്‌ട്രേഷൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നുവെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
എന്നാൽ സിംഗിൾ ബെഞ്ച് അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങളാണ് പരിഗണിച്ചത് എന്നു ചൂണ്ടിക്കാട്ടി അപ്പീൽ നല്‍കുകയായിരുന്നു. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു.
യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു. ഹർജിയിൽ വാദം പൂർത്തിയായി പതിനാല് മാസത്തോളം വിധി പറയാതെ മാറ്റിവച്ചെന്നും ഈ കാലതാമസം നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും വെള്ളാപ്പള്ളി അപ്പീലിൽ പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.