വാഷിങ്ടൺ: ഇറാന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പരമോന്നത നേതാവ് മുജ്തബ ഖമനേയിക്ക് പരിക്കേൽക്കുകയും ശരീരം തിരിച്ചറിയാനാകാത്ത തരത്തിൽ രൂപമാറ്റം വരികയും ചെയ്തിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇറാന്റെ നേതൃത്വം ഒളിവിൽ പോയെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു.
വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതര പരിക്കേറ്റെന്ന റിപ്പോർട്ടുകൾ പുറത്തെത്തിയതിന് പിന്നാലെയാണ് ഹെഗ്‌സെത്തിന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്. മുജ്തബ കോമയിലാണെന്നും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ഒരു കാൽ നഷ്ടപ്പെട്ടു എന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ‘ഞങ്ങൾക്കറിയാം, പുതിയ പരമോന്നത നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന എന്നാൽ അത്രയ്‌ക്കൊന്നുമില്ലാത്ത നേതാവിന് പരിക്കേറ്റിട്ടുണ്ടെന്നും തിരിച്ചറിയാനാകാത്തവിധം രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശബ്ദമോ ദൃശ്യങ്ങളോ ഇല്ല. അത് കേവലം എഴുതിത്തയ്യാറാക്കിയ പ്രസ്താവന മാത്രമായിരുന്നു’, പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
മുജ്തബയെ ഹെഗ്‌സെത്ത് രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. ‘ഇറാന് ധാരാളം ക്യാമറകളും ശബ്ദം റെക്കോഡ് ചെയ്യാനുള്ള അനവധി സംവിധാനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് എഴുതിത്തയ്യാറാക്കിയ പ്രസ്താവന മാത്രം?. എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമെന്നാണ് ഞാൻ കരുതുന്നത്. അയാൾ ഭയന്നിരിക്കുന്നു. അയാൾക്ക് പരിക്കേറ്റു. അയാൾ ഒളിച്ചിരിക്കുകയാണ്. അയാൾക്ക് ആധികാരികതയില്ല. ഇത് അവർക്കൊരു വിഷമസന്ധിയാണ്’, പീറ്റ് ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു. ആരാണ് ഇറാന്റെ നേതൃത്വം വഹിക്കുന്നതെന്ന് ആരാഞ്ഞ ഹെഗ്‌സെത്ത്, ഇറാനുപോലും അക്കാര്യം അറിയണമെന്നില്ലെന്നും പരിഹസിച്ചു. മുജ്തബയ്ക്ക് ഒരു കാൽ നഷ്ടമായെന്നും വയറിൽ ഗുരുതരമായി പരിക്കേൽക്കുകയോ കരളിന് ക്ഷതം സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ‘ദ സൺ’ ആണ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. ടെഹ്‌റാനിലെ സിനാ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ അതിശക്തമായ സുരക്ഷാവലയത്തിൽ ചികിത്സയിലാണെന്ന് പറയുന്ന റിപ്പോർട്ടിൽ, അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഒരുകാലോ അല്ലെങ്കിൽ ഇരുകാലുകളുമോ മുറിച്ചുമാറ്റിയിട്ടുണ്ടെന്നും കരളിനോ വയറിനോ ക്ഷതമുണ്ടായിട്ടുണ്ടെന്നും നിലവിൽ കോമയിലാണെന്നും രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സൺ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വ്യാഴാഴ്ചയാണ് മുജ്താബയുടെ ആദ്യ പ്രതികരണം പുറത്തെത്തിയത്. രക്തസാക്ഷികളുടെ ചോരയ്ക്ക് രാജ്യം പകരംവീട്ടുമെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.