ജമ്മു-കാശ്മീർ: പഹൽഗാം ഭീകരാക്രമണ കേസിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം നിർണ്ണായകമായ രാജ്യാന്തര തലത്തിലേക്ക് നീങ്ങുന്നു. ആക്രമണസ്ഥലത്തുനിന്ന് കണ്ടെടുത്ത ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ (സീരിയൽ നമ്പർ: C3501325471706) 2024 ജനുവരി 30-ന് ചൈനയിലാണ് ആക്ടിവേറ്റ് ചെയ്തതെന്ന് എൻ.ഐ.എ കണ്ടെത്തി. ഗോപ്രോ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം ലഭിച്ചത്. എന്നാൽ ഇത് ആർക്കാണ് വിറ്റതെന്ന കാര്യത്തിൽ കമ്പനിക്ക് വ്യക്തതയില്ലാത്തത് അന്വേഷണത്തിൽ വെല്ലുവിളിയാകുന്നുണ്ട്.
ക്യാമറയുടെ വിതരണ ശൃംഖലയെക്കുറിച്ചും അത് വാങ്ങിയ വ്യക്തിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ജമ്മു കോടതി ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്ക് ‘ലെറ്റർ റൊഗേറ്ററി’ പുറപ്പെടുവിച്ചു. ഭീകരരുടെ നീക്കങ്ങൾ, ആക്രമണത്തിന് മുൻപ് നടത്തിയ നിരീക്ഷണങ്ങൾ, അവരുടെ പ്രവർത്തന രീതികൾ എന്നിവ തെളിയിക്കുന്നതിന് ഈ വിവരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കുന്നതിനുള്ള ഔദ്യോഗിക അഭ്യർത്ഥനയായാണ് ലെറ്റർ റൊഗേറ്ററി കൈമാറിയിരിക്കുന്നത്.
നേരത്തെ സൈന്യം നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന ദൗത്യത്തിലൂടെ ഭീകരരെ വധിച്ചിരുന്നു. അന്ന് സംഭവസ്ഥലത്തുനിന്ന് ഈ ക്യാമറ കണ്ടെടുത്തെങ്കിലും അതിലെ ദൃശ്യങ്ങൾ ഭീകരർ മുൻകൂട്ടി ഡിലീറ്റ് ചെയ്തിരുന്നു.
എങ്കിലും ക്യാമറയുടെ ഡിജിറ്റൽ അടയാളങ്ങൾ പിന്തുടർന്നുള്ള അന്വേഷണം ഭീകര ശൃംഖലയുടെ രാജ്യാന്തര ബന്ധങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് കരുതപ്പെടുന്നത്. ഭീകര മൊഡ്യൂളിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഇതിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.